മനാമ : കേരളത്തിലെ ജനങ്ങളെ വികസനത്തിന്റെ സ്വപ്നം കാണുവാനും അവയെ യഥാർഥ്യമാക്കുവാനും ശ്രമിച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 14-) മത് ചരമവാർഷികത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. വികസനപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക എതിർപ്പുകളെ പരിഹരിക്കുവാനും അർഹതപെട്ട ആളുകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും ഒരു ഭരണകർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 1991ൽ കരുണാകരൻ ഗവണ്മെന്റിന്റെ ആശയമായിരുന്നു.
മധ്യകേരളത്തിലെ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കൊച്ചി ഇന്റർനാഷണൽ എയർപോർട്ടും, കായികമേഖലക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം അടക്കം നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന്റെ കാലഘത്തിൽ കഴിഞ്ഞു. കേരളത്തിലെ മത – സമുദായിക നേതാക്കളുമായി വളരെ നല്ല ബന്ധംഉണ്ടായിരുന്ന കരുണാകരൻ എല്ലാ വിഭാഗം ആളുകളുടെയും നേതാവ് ആയിരുന്നു എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം മുഖ്യപ്രഭാഷണം നടത്തി.
ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ് സ്വാഗതവും, പ്രദീപ് മേപ്പയൂർ നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ഒഐസിസി വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്,ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, സൈദ് ഹനീഫ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ ജോയ് ചുനക്കര, ജോണി താമരശ്ശേരി,അലക്സ് മഠത്തിൽ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, ഫിറോസ് നങ്ങാരത്ത്, ബിജുബാൽ സി കെ,ബൈജു ചെന്നിത്തല, ഷാജി പൊഴിയൂർ,ഷിബു ബഷീർ, രഞ്ജിത്ത് പടിക്കൽ മനോജ് ചണ്ണപ്പേട്ട എന്നിവർ നേതൃത്വം നൽകി.