തിരുവനന്തപുരം: ഒന്നാം പ്രളയത്തിന് കാരണം ഡാമുകളെ മാനേജ് ചെയ്തതിലെ വീഴ്ചയാണെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ രൂപത്തിലും ചര്‍ച്ചയായി. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കള്‍ ഇതൊന്നും അംഗീകരിച്ചു കൊടുത്തില്ല. അവര്‍ മണിയാശാനെ താരമാക്കി. വൈദ്യുത വകുപ്പിനെ കുറ്റം പറഞ്ഞവരെ എല്ലാം കടന്നാക്രമിച്ചു. ഇത് പഴയ കഥ. ഇനി പിണറായി രണ്ടാം വെര്‍ഷന്‍.
ഇവിടെ എം.എം മണിയല്ല വൈദ്യുതി മന്ത്രി. സിപിഎം ഈ വകുപ്പ് ജനതാദളിന് കൊടുത്തു. ദളിന്റെ നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയുമായി. മാന്യനായ മിടുക്ക് കാട്ടിയ മന്ത്രി. അതുകൊണ്ട് തന്നെ തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ട്. മണിയാശാന് കിട്ടിയ പിന്തുണ തനിക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടില്ലെന്ന് കൃഷ്ണന്‍കുട്ടിക്കും അറിയാം. അതുകൊണ്ട് തന്നെ അതിവേഗ തീരുമാനവും നടപടികളും എടുക്കുകയാണ് കൃഷ്ണന്‍ കുട്ടി.
മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതു മഴക്കാലത്തു പ്രളയത്തിനു വഴിയൊരുക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുത വകുപ്പില്‍ അടിയന്തര യോഗത്തില്‍ തീരുമാനമായി. റൂള്‍ കര്‍വ് അടിസ്ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നു സര്‍ക്കാര്‍ കെഎസ്‌ഇബിക്കും ജലസേചന വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ഡാമുകളിലെ നിരപ്പ് 3 ദിവസം കൂടുമ്പോള്‍ വിലയിരുത്തും. 10 ദിവസം കൂടുമ്പോള്‍ അവലോകനം നടത്താനും തീരുമാനിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രി നടത്തി. വേണ്ട നിര്‍ദ്ദേശങ്ങളും. ഇതിനൊപ്പം ചീഫ് സെക്രട്ടറിയോടും കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രളയം ഒഴിവാക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ടൗട്ടെ , യാസ് ചുഴലിക്കാറ്റുകളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗത്തിലാണു തീരുമാനം. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയ നടപടികളും വീഴ്ചയും 2018 ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ബെംഗളൂരു ഐഐഎസ്സി പഠനത്തില്‍ കണ്ടെത്തിയതു തെരഞ്ഞെടുപ്പിനു മുമ്പ് വിവാദമായിരുന്നു. മെയ് മാസ ശരാശരിയെക്കാള്‍ വെള്ളമുണ്ടെങ്കിലും ജൂണില്‍ പതിവിലേറെ മഴ ലഭിച്ചാലും വലിയ ഡാമുകളില്‍ സംഭരിക്കാനാകുമെന്നാണു വിലയിരുത്തല്‍. ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ കുറഞ്ഞ സമയത്തിനിടെ അതിതീവ്ര മഴ പെയ്താല്‍ മുന്‍ വര്‍ഷങ്ങളില്‍ ചെയ്തതു പോലെ ഡാമുകളില്‍ നിന്നു വന്‍തോതില്‍ വെള്ളം തുറന്നു വിടരുതെന്നും ഇതിനായി ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കെഎസ്‌ഇബി ഡാമുകളിലെ ജലനിരപ്പു കുറച്ചു നിര്‍ത്തുന്നതിനായി വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ പുഴയോരങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ പ്രാദേശികമായ എതിര്‍പ്പുണ്ടെന്നു കെഎസ്‌ഇബി അധികൃതര്‍ ചൂണ്ടിക്കാട്ടി. കെഎസ്‌ഇബിയുടെ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 418.8 മീറ്റര്‍ ആയതിനാല്‍ വെള്ളം തുറന്നു വിടാനുള്ള രണ്ടാം ഘട്ട ഓറഞ്ച് മുന്നറിയിപ്പും ഇടുക്കി പൊന്മുടി ഡാമില്‍ ജലനിരപ്പ് 704.95 മീറ്റര്‍ ആയതിനെത്തുടര്‍ന്ന് ഒന്നാംഘട്ട നീല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പ്രളയമുണ്ടായ 2018 വേനലിനെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണെങ്കിലും ഇടുക്കി, ഇടമലയാര്‍, കക്കി, ബാണാസുര അണക്കെട്ടുകളില്‍ വെള്ളം തുറന്നു വിടേണ്ട സാഹചര്യമില്ല. ജലസേചന വകുപ്പിന്റെ 13 ഡാമുകളില്‍ മുന്‍കരുതലിന്റെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.