കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് വീതംവെപ്പ് വേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. മണ്ഡലത്തിൽ സ്വാധീനമുള്ള സ്ഥാനാർഥികളാണ് വേണ്ടത്. നല്ല സ്ഥാനാർഥികളെ മാത്രമേ ജനം അംഗീകരിക്കൂ. ഒരു സ്ഥാനാർഥിയുടെ കാര്യത്തിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഒരു തരത്തിലുമുള്ള തെറ്റിദ്ധാരണയും ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായല്ല ഇക്കാര്യം ആവശ്യപ്പെടുന്നത്. പത്ത് വോട്ട് കിട്ടാൻ അനൈക്യം ഉണ്ടാക്കുന്നത് സംസ്ഥാനത്തിന് ദോഷം ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നാണ് യു.ഡി.എഫ് ആദ്യം മുതൽ സ്വീകരിക്കുന്ന നിലപാടെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ആർ.എം.പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹം. വടകരയിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പാർട്ടിയാണിത്. ആർ.എം.പിയുമായി ചർച്ച ആരംഭിച്ചു കഴിഞ്ഞു. വടകര ലോക്സഭാ മണ്ഡലത്തിലും വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. ശക്തമായ മൽസരം നടക്കുന്ന മണ്ഡലങ്ങളാണിവയെന്നും മുരളീധരൻ വ്യക്തമാക്കി. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. സംസ്ഥാനത്ത് നടക്കുന്ന പല സംഭവ വികാസങ്ങളും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയമാണ് സൂചിപ്പിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.