തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. സിപിഎമ്മിനെ തകർക്കാനുള്ള ലക്ഷ്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 13നാണ് ആദ്യ നോട്ടീസ് കിട്ടുന്നത്. ആവശ്യപ്പെട്ട രേഖകൾ ഒക്കെ 17ന് തന്നെ കൈമാറിയിരുന്നു. മൊഴികൊടുക്കുന്ന സമയത്ത് കൃത്യമായ മറുപടി നൽകി. നിങ്ങൾ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞ് ആണ് മടക്കിയത്. ഇഡി പ്രതി ചേര്‍ത്തതിൽ യാതൊരു വേവലാതിയും ഇല്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. രാഷ്ട്രീയപരമായ നിലപാട് ഉണ്ട് ഇതിന് പിന്നിൽ. പാർട്ടിയേയും സർക്കാരിനെയും തകർക്കുകയാണ് ലക്ഷ്യം. സഹായവുമായി ഒരാൾ സമീപിക്കുമ്പോൾ സഹായിക്കുക എന്നുള്ളത് പൊതുപ്രവർത്തനമാണ്. സ്വന്തമായി നേട്ടമുണ്ടാക്കാനുള്ള ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെ തകർക്കാൻ കരുവന്നൂര്‍ കേസിൽ പാർട്ടിയേയും നേതാക്കളെയും പ്രതിയാക്കി. കേന്ദ്ര ഏജൻസികളെ ഇതിനായി ഉപയോഗിച്ചു. അതിജീവിക്കാനുള്ള ഇടപെടൽ പാർട്ടി നടത്തും. വ്യക്തിപരമായ താൽപര്യത്തിനും നേട്ടത്തിനും വേണ്ടി യാതൊന്നും ഉപയോഗിച്ചിട്ടില്ലെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തി ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി. തട്ടിപ്പ് നടത്തിയത് വഴി പ്രതികൾ സമ്പാദിച്ചത് 180 കോടിയാമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 128 കോടിയാണ്ന്തി. അന്തിമ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെട്ടത് സിപിഎം പാർട്ടിയിലേത് ഉൾപ്പെടെ 8 രാഷ്ട്രീയ പ്രവർത്തകരാണ്.