തിരുവനന്തപുരം : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കോൺഗ്രസ്. കർഷക സമരത്തിന്റെ മാതൃകയിൽ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവ്വേ നടക്കട്ടെ പക്ഷേ കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേരളത്തിലെ ബി ജെ പി നേതാക്കൾക്ക് ഉറപ്പ് പറയാൻ കഴിയുമോ? കുറ്റിയടിക്കുന്നത് സർവ്വേ അല്ല അത് ഭൂമി ഏറ്റെടുക്കലാണ്.
സർവ്വേ തടയുമെന്ന് പറഞ്ഞിട്ടില്ല. സർവ്വേയെ എതിർക്കില്ല എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെ എതിർക്കും. പദ്ധതി ആദ്യം അംഗീകരിക്കട്ടെ. കല്ല് പിഴുതെറിയാൻ പറഞ്ഞിട്ടില്ല. അതൊക്കെ ജനങ്ങളുടെ സ്വഭാവിക വികാരമാണ്. കല്ല് പിഴുതെറിയുന്നത് അവസാന സമരായുധമാണ്. സർവ്വേ നടത്തിയിട്ടാണ് ഡിപിആർ ഉണ്ടാക്കേണ്ടത്. എന്നാൽ എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാശ് കൊടുത്ത് ഏതെങ്കിലും ഏജൻസിയെ കൊണ്ട് തട്ടിക്കൂട്ട് സർവേ അംഗീകരിക്കില്ല.
വീടുകൾ കയറിയുള്ള പ്രചാരണം
ദില്ലിയിൽ കർഷകർ നടത്തിയ സമരത്തിന്റെ മാതൃകയിലാണ് കെ റെയിലിനെതിരായ സമരം നടത്തുക. വീടുകൾ കയറിയുള്ള പ്രചാരണം നടത്തും. തുടർന്ന് ഡിസിസി തലത്തിൽ 25 ന് യോഗം ചേരും. കളക്ട്രേറ്റ് മാർച്ച് അടുത്ത മാസം 7 ന് നടത്തും. 1000 പൊതുയോഗങ്ങൾ ആദ്യം സംഘടിപ്പിക്കും. കെ പി സി സി പ്രസിഡൻറും പ്രതിപക്ഷനേതാവും എല്ലാ ജില്ലകളിലും പോകും.
ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല കാര്യങ്ങൾ നടക്കുന്നത്
ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല കെ പി സി സി യിൽ ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. പുനസംഘടന ഈ മാസം അവസാനം പൂർത്തിയാക്കും. മാർച്ച് 1 ന് അംഗത്വ വിതരണം തുടങ്ങും. സംഘടനാ തെരഞ്ഞടുപ്പിന് കേരളത്തിൽ സാധ്യതയില്ല. സമവായത്തിലൂടെ തന്നെ ഭാരവാഹികളെ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് വേണമെന്നാണ് തൻ്റെ താല്പര്യം. എന്നാൽ കേരളത്തിൻ്റെ സാഹചര്യത്തിൽ അതുണ്ടാകില്ല. ഹൈക്കമാൻഡിൻ്റെ നിർദ്ദേശപ്രകാരമാണ് പുന സംഘടന നടക്കുന്നത് എന്നും കെ സുധാകരൻ പറഞ്ഞു