തിരുവനന്തപുരം : കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂർ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാൻ പിണറായി വിജയൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആർടിപിസിആർ ഫലം വരാൻ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എല്ലാ സർക്കാർ- സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ജൂലൈ 27നു മുൻപ് ആർടിപിസിആർ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സംവിധാനമില്ല.
കേരളത്തിലെ സമൂഹ വ്യാപനത്തിന് പ്രധാനകാരണം ടെസ്റ്റ് ചെയ്യാൻ താമസിക്കുന്നതാണ്. സ്വകാര്യ ലാബിലെ ടെസ്റ്റിങ് ചെലവ് സാധാരണക്കാർക്ക് അപ്രാപ്യമാണ്. സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിലെ ടെസ്റ്റിങ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുകയോ കൂടുതൽ ടെസ്റ്റിങ് സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഏർപ്പെടുത്തുകയോ ചെയ്യണം. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.