തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഭൂരിപക്ഷം കിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എൻ.ഡി.എക്ക് മുന്നോട്ട് വരാൻ സാധ്യതയുള്ള ജനവികാരമണ് സംസ്ഥാനത്തുള്ളത്. ഫെബ്രുവരിക്ക് മുമ്പുള്ള സാഹചര്യത്തിലാണ് സർവെ നടന്നത്. വിജയയാത്ര ആരംഭിക്കുന്നതിനും പ്രമുഖരായിട്ടുള്ളവർ എൻ.ഡി.എയോട് സഹകരിക്കുന്നതിനും മുമ്പുമാണ് സർവ്വെ നടന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തുടർഭരണം പ്രവചിക്കാനാകില്ല. രണ്ട് മുന്നണികൾക്കും സുരക്ഷിതമായ ഭാവി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ല. ഭൂരിപക്ഷം കിട്ടില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോജിക്കാനില്ല. മാത്രമല്ല തെക്കൻ കേരളത്തിൽ എൽ.ഡി.എഫിന് മേൽക്കൈ ഉണ്ടാകില്ല. എൻ.ഡി.എ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ ത്രികോണ മത്സരമായിരിക്കും മിക്ക മണ്ഡലങ്ങളിൽ നടക്കുക. മുസ്ലീം ലീഗിനെ വിശ്വസിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ പോയാൽ കോൺഗ്രസിന്റെ കാര്യം എന്താകുമെന്ന് പറയാൻ കഴിയില്ല. കിറ്റുകൾ നൽകുന്നതാണ് സർക്കാരിന്റെ ഭരണനേട്ടം എന്നുണ്ടെങ്കിൽ അതിനെ നിർഭാഗ്യകരം എന്ന് മാത്രമേ പറയാനാകൂ എന്നും സുരേന്ദ്രൻ പറഞ്ഞു.