തിരുവനന്തപുരം ; വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും കേരളത്തിൽ മാധ്യമ വേട്ടയുണ്ടെന്നത് വാസ്തവ വിരുദ്ധമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഐഎമ്മുകാർ സഹായിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇതുമായി ബന്ധപ്പെട്ട് ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം തെറ്റായ പ്രവണതകൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് വിഷയം പാർട്ടി ഗൗരവത്തെയോടെയാണ് കാണുന്നത്. സിന്റിക്കേറ്റ് അംഗം എന്ന നിലയിൽ ബാബു ജാൻ പല വിഷയങ്ങളിലും ഇടപെട്ടിട്ടുണ്ടാകാമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ചത് പോലെയുളള പ്രതികരണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബയോഡാറ്റയിലെ ‘മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്നാണ് പോലീസിനോടും വിദ്യ ആവര്‍ത്തിക്കുന്നത്. അട്ടപ്പാടി കോളജിലെ മുഖാമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനൽകി. ഇത് തന്റെ തലയിലാക്കി ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിൽ അട്ടപ്പാടി പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു.