തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകവേ വിവാദം അന്വേഷിക്കാന്‍ പോലീസ് തീരുമാനം. കള്ളക്കേസാണെന്ന ആരോപണമാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുക. നിരവധി കുടുംബപ്രശ്‌നങ്ങള്‍ നിലനില്‍ക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലാണ്. ബന്ധുക്കളും പോലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്‍റെ സാഹചര്യവും പരിശോധിക്കും.
അതേസമയം എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം. കൗണ്‍സിലിങ് നല്‍കാന്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്തും പരാതിക്കൊപ്പം നല്‍കും. പോലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയര്‍ പേഴ്സന്റെ പേരു ചേര്‍ത്തത് നേരത്തെ വിവാദമായിരുന്നു.
ഇതിനെതിരെ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പോലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. എന്‍ സുനന്ദ വ്യക്തമാക്കിയത്. പോലീസ്ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗണ്‍സിലിങ് കൊടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പോലീസ് എഫ്‌ഐആറില്‍ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതും കേസിലെ കള്ളക്കളിയെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്ബാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകന്‍ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സിഐക്ക് മേല്‍ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ സിഐ ഇത് വിസമ്മതിക്കുകയും അവധിയില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ ഡി.വൈ.എസ്‌പിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡിസംബര്‍ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.
യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുന്‍ ഭര്‍ത്താവ് കൈമാറി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡി.ജി.പി സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസി.കമ്മീഷ്ണര്‍ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂര്‍വ്വം കുടുക്കി ജയിലിലടക്കാന്‍ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ നടത്തുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുന്‍പ് കുടുംബം ആറ്റിങ്ങല്‍ ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി ഭര്‍ത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതിനിടെ കടയ്ക്കാവൂരില്‍ അമ്മയ്ക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുകയാണ്. കേസ് കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് പലയിടത്തുനിന്നും ഉയരുന്നത്.
കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുമ്ബാണ് പോക്‌സോ പ്രകാരം 13 വയസ്സുകാരന്‍റെ മാതാവ് അറസ്റ്റിലായത്. യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബകോടതിയില്‍ വിവാഹബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളില്‍ നിന്നും രക്ഷപ്പെടുന്നത് ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്‌സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.
ബി.എസ്.സി വിദ്യാര്‍ത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനര്‍ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതില്‍ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭര്‍ത്താവും തമ്മില്‍ നിയമപ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനു മുന്‍പ് തന്നെ ഭര്‍ത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവില്‍ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.
2019 ഡിസംബറില്‍ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവര്‍ഷത്തിനുശേഷം ചൈല്‍ഡ് ലൈന്‍ മുന്നില്‍ മാതാവിനെതിരെ മൊഴി നല്‍കിയത്. നിലവില്‍ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ മോശമായ രീതിയില്‍ മാതാവ് പെരുമാറുന്നതായി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസും അറസ്റ്റും ഉണ്ടായത്. ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം.