തിരുവനന്തപുരം: കടക്കാവൂര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍ പൊലീസ് മാതാവിന്‍റെ പേരില്‍ പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്‍റെ മൊഴി പുറത്തുവന്നതോടെയാണ് കേസില്‍ ട്വിസ്റ്റ് ഉണ്ടായത്.
കേസില്‍ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അനവേഷണം നടത്താതെസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തതായും ആരോപണമുണ്ട്. കേസില്‍ കടക്കാവൂര്‍ പൊലീസ് പ്രതിക്കൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണം ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി തിരുമാനിച്ചു. ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി കടയ്ക്കാവൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി.
അതേസമയം കേസില്‍ ബാലക്ഷേമസമിതിയും സംശയത്തിലാണ്. അമ്മയില്‍ നിന്ന് ലൈംഗികപീഡനമുണ്ടായെന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നതായ് സിഡബ്‌ള്യുസി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്. അമ്മ പ്രതിയായ പോക്‌സോ കേസ് വിവാദമായതോടെ പൊലീസിനെതിരെ തിരിഞ്ഞ ബാലക്ഷേമ സമിതിയുടെ വാദങ്ങളെ തള്ളുന്നതാണ് കേസിലെ നടപടിക്രമങ്ങളുടെ നാള്‍വഴികളും രേഖകളും. പരാതി കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടത് നവംബര്‍ 10ന് ആണ്.
നവംബര്‍ 13ന് റിപ്പോര്‍ട്ട് തയാറാക്കിയതായാണ് ബാലക്ഷേമ സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍ 30ന് ഈ റിപ്പോര്‍ട്ട് കിട്ടിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 16ന് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ഡിസംബര്‍ 18ന് കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
അമ്മയ്‌ക്കെതിരായ പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാവശ്യപ്പെട്ടതിനനുസരിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് എന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. ബാലക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞ തരത്തില്‍ സമഗ്രമായ കൗണ്‍സിലിങ് നടത്താന്‍ കഴിഞ്ഞില്ലെന്നോ, കൂടുതല്‍ കൗണ്‍സിലിങ് വേണമെന്നോ ഉള്ള നിര്‍ദേശങ്ങളോ പരാമര്‍ശങ്ങളോ റിപ്പോര്‍ട്ടില്‍ ഇല്ല താനും. കുട്ടി പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം, അമ്മ ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് ബോധ്യമുണ്ടെന്നും, പറഞ്ഞ കാര്യങ്ങളില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പോക്‌സോ നിയമ പ്രകാരം കേസെടുക്കാന്‍, ഉത്തരവാദപ്പെട്ട ഏജന്‍സിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മതിയെന്നാണ് പൊലീസ് പറയുന്നത്.
വിവരം നല്‍കിയയാളുടെ സ്ഥാനത്ത് ബാലക്ഷേമ സമിതി അധ്യക്ഷയുടെ പേര് രേഖപ്പെടുത്തിയതില്‍ തെറ്റില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ തങ്ങള്‍ കൗണ്‍സിലിങ് നടത്തി രേഖപ്പെടുത്തിയ വിവരങ്ങള്‍ മൊഴിയായി കാണാനാവില്ലെന്നാണ് ബാലക്ഷേമ സമിതി വിശദീകരിക്കുന്നത്. വിദഗ്ദ സമിതിയെ വൈച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വേണമായിരുന്നും കേസെടുക്കാനെന്നും പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി ബാലക്ഷേമ സമിതി ഇടപെട്ടില്ലെന്നാണ് വ്യക്തമാവുന്നത്.