കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികളുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചവരെ ചോദ്യം ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ച് തീരുമാനം. 20 പേരെയാണ് ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
നേരത്തെ പ്രതികൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയിരുന്നു. ഇതിൽ മുഖ്യ പ്രതിയുടെ ഒരു ബന്ധുവിന്റെ അക്കൗണ്ടുമുണ്ടായിരുന്നു. എന്നാൽ കോഴിക്കോട് സ്വദേശിയായ ഈ ബന്ധുവിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.
ഈ അക്കൗണ്ടിലേക്ക് വലിയ അളവിൽ പണം എത്തിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഇടപാടിനായിരുന്നു എന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ പണം അയച്ചവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. ഇതിനായി ഇവർക്ക് നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ടെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. കാസിം പറഞ്ഞു.
കേസിൽ ആറാം പ്രതി തയ്യിബ ഔലാദുമായുള്ള തെളിവെടുപ്പും എക്സൈസ് ക്രൈംബ്രാഞ്ച് ആരംഭിച്ചു.