ദില്ലി : കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ സഹോദരന്മാരുടെ മോചനമാവശ്യപ്പെട്ട് ഭാര്യമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ വിട്ടയക്കാമെന്ന ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്നില്ലെന്നാണ് പരാതി.
മണികണ്ഠന്റെ ഭാര്യ രേഖ, വിനോദ് കുമാറിന്റെ ഭാര്യ അശ്വതി എന്നിവർ സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഈമാസം ആറിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഒരു മാസം കൂടി സമയം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രണ്ട് പേരെയും മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നത്. എന്നാൽ ജയിൽ മോചനത്തെ പോലീസ് എതിർത്തിരുന്നു.
2000 ഒക്റ്റോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം സംഭവിക്കുന്നത്. മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച വ്യാജ മദ്യം കഴിച്ച് കൊല്ലം കല്ലുവാതുക്കലിലെ 19 പേരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ 33 പേർ മരിച്ചു. ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.