ബാംഗ്ലൂർ : കെ.എസ്.ആർ.ടി.സി എന്ന ചുരുക്കപ്പേര് കേരളത്തിനു നൽകി സെൻട്രൽ ട്രേഡ് മാർക്ക് രജിസ്ട്രി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചെന്ന വാർത്ത തള്ളി കർണാടക ആർടിസി. ഇത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കർണാടകയ്ക്കു കെ.എസ്.ആർ.ടി.സി എന്ന ബ്രാൻഡ് തുടർന്നും ഉപയോഗിക്കാമെന്നും എംഡി ശിവയോഗി സി.കലാസാദ് പറഞ്ഞു. കേരള ആർടിസി ഇതു സംബന്ധിച്ച് നോട്ടിസ് അയയ്ക്കുമെന്നു വാർത്തകളുണ്ട്. നോട്ടിസ് ലഭിക്കുമ്പോൾ ഉചിതമായ മറുപടി നൽകും.
അതിനിടെ കേരളത്തെ അനാവശ്യമായി പ്രകോപിപ്പിച്ചതാണ് കെ.എസ്.ആർ.ടി.സി കൈവിട്ടുപോകാൻ കാരണമെന്നു കർണാടക ആർ.ടി.സി ജീവനക്കാർ അഭിപ്രായപ്പെട്ടു. 2 ട്രാൻസ്പോർട് കോർപ്പറേഷനും കെ.എസ്.ആർ.ടി.സി എന്ന പേരിൽ പതിറ്റാണ്ടുകളായി സർവീസ് നടത്തുന്നു. എന്നാൽ കേരളം ഈ ബ്രാൻഡ് ഉപയോഗിക്കുന്നതു വിലക്കണം എന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി.യാണ് നോട്ടീസ് അയച്ചത്. തുടർന്നു കേരളം നിയമ പോരാട്ടം നടത്തുകയായിരുന്നു.