തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. പദ്ധതിയനുസരിച്ചുള്ള ചികില്‍സ നല്‍കാനാവില്ലെന്ന് 188 സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കും. സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക 200 കോടി രൂപ കവിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് പരിഷ്കരിക്കണമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി കോവിഡ് സാഹചര്യത്തില്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ജൂലൈ ഒന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങളോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുക. ഇത് പ്രകാരമുള്ള പാക്കേജ് തുക അംഗീകരിക്കാനാവില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ 198 സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രി മാനേജ്‍മെന്‍റുകളുടെ തീരുമാനം കാരുണ്യ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കുടിശികയുടെ 30 ശതമാനം നല്‍കിയെങ്കിലും ബാക്കി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പിന്നോട്ട് പോയതാണ് മാനേജ്‍മെന്‍റുകള്‍ കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ കാരണമായത്.