കൊല്ലം: അരിക്കൊമ്പന്‍ വിഷയത്തില്‍ വൈറലായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍. അരിക്കൊമ്പന്‍ എന്ന കാട്ടാന ഇനി ചിന്നക്കനാലിലേക്ക് വരാന്‍ സാധ്യത കുറവാണ്. എന്നുകരുതി ആന തിരിച്ച് വന്നുകൂടെന്നില്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ആനകള്‍ മണം പിടിച്ചെത്തും. അരിക്കൊമ്പനു അരിയുടെ രുചിയറിയാം. ഭക്ഷണവും വെള്ളവും സുലഭമായി കിട്ടിയാല്‍ ആന വേറെ എങ്ങും പോകില്ല. അരിക്കൊമ്പനെ കുങ്കിയാനയാക്കാമായിരുന്നു. ബന്ധുവായ ഒരു കുട്ടി തന്നോട് ചോദിച്ചതാണ്, അങ്കിളേ അരിക്കൊമ്പന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊക്കെ സങ്കടമായിക്കാണില്ലേ എന്ന്. ഇതിപ്പോ റജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞോ? എനിക്കറിയില്ല.
ഈ അമ്മയും കുഞ്ഞും അരിക്കൊമ്പന്റേതാണെന്ന് എങ്ങനെ അറിയും? അമ്മയുടെ ചരമവാര്‍ഷികത്തിന് അമ്മ മരിച്ചയിടത്തേക്ക് അരിക്കൊമ്പന്‍ എത്തി എന്നൊക്കെ കള്ളക്കഥകളാണ്. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുവന്നിടത്ത് കാട്ടാനകള്‍ കൊടിയില്ലാതെ പ്രതിഷേധിച്ചെന്നൊക്കെയാണ് ചിലര്‍ പറയുന്നത്. അതങ്ങനെയല്ല, തലേദിവസം അവിടെ ഒരു ആനക്കൂട്ടമുണ്ടായിരുന്നു. നാലു താപ്പാനകളും അരിക്കൊമ്പനും മനുഷ്യന്റെ സഹവാസവുമൊക്കെയുണ്ടായിരുന്നു. ദൂരെയുള്ള ആനക്കൂട്ടത്തിന് ഈ സിഗ്‌നല്‍ കിട്ടും. ഭക്ഷണവും വെള്ളവും ഇവിടെയുണ്ടെന്ന് അറിയിക്കുന്നതാണിത്. അങ്ങനെ സ്വാഭാവികമായി എത്തിയ ആനകളാണത്.
അരിക്കൊമ്പനെ വെടിവെച്ച ഡോ.അരുണ്‍ സക്കറിയയുടെ ഒരു അഭിമുഖം കണ്ടു. വളരെ സങ്കടം തോന്നി. അദ്ദേഹം ജോലിയാണ് ചെയ്തത്. ആനയെ മയക്കുവെടിവച്ചതിന് അദ്ദേഹത്തെ അസഭ്യം പറയാനാണ് പലരും വിളിച്ചത്. അരിക്കൊമ്പന്‍ കാരണമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അതായി ഇപ്പോള്‍ പ്രശ്‌നം. ഒരാളുടെ വീട് ആന നശിപ്പിച്ചു എന്നു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് രസമാണ്. പക്ഷേ അത് പണിതെടുക്കേണ്ടി വരുന്നയാള്‍ക്കേ അതിന്റെ വിഷമം അറിയൂ. മൂന്നാറിലൊക്കെ കെട്ടിടം വയ്ക്കുക എന്നു പറയുന്നത് വിഷമകരമായ കാര്യമാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ ഇരിക്കുന്നവര്‍ക്ക് ഷെഡില്‍ കഴിയേണ്ടി വരുന്നവരുടെ വിഷമം പറഞ്ഞാല്‍ മനസ്സിലാകില്ല. അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയ സ്ഥലത്ത് സ്മാരകം പണിയാന്‍ ആളുകള്‍ പറയാത്തത് നന്നായി-ഗണേഷ് കുമാര്‍ പറയുന്നു.