തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം ഏറ്റെടുക്കാൻ നേതാക്കൾ പാര്‍ട്ടിയിൽ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സി പി ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പടെ നേതാക്കൾ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വെച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്.