തിരുവനന്തപുരം : കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ബാങ്ക് ആസ്ഥാനത്താണ് ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. കേരള ബാങ്കിൽ നിന്ന് വിട്ടുനിൽക്കുന്ന മലപ്പുറം കേരളബാങ്കിൽ ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്വല വിജയം നേടിയിരുന്നു. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ മുൻ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്ററുകൾ) വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ ഈ ജില്ലയിൽനിന്ന് പ്രതിനിധിയില്ല.
എൽഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്), പി ഗഗാറിൻ (വയനാട്), സാബു എബ്രഹാം (കാസർകോട്), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട് ജില്ലയിൽനിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്‌പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്‌ട്രാർ, നബാർഡ് കേരള റീജ്യണൽ ചീഫ് ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും.