ന്യുഡല്‍ഹി : യുഎഇ കോൺസുലേറ്റിനെ മറയാക്കി നടന്ന സ്വർണക്കടത്തു കേസിൽ കുറ്റക്കാരായവർക്കെതിരെ ഏതറ്റം വരെയും പോകാമെന്ന് അന്വേഷണ സംഘങ്ങൾക്ക് കേന്ദ്ര നിർദേശം.
ഡിആർഐ , എൻഐഎ , കസ്റ്റംസ്, ഐബി തുടങ്ങി 5 ഏജൻസികളാണ് നിലവിൽ സ്വർണക്കടത്ത് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും കൂടുതൽ സങ്കീർണങ്ങളായ വിവരങ്ങളും കണ്ണികളുമാണ് വെളിപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.
വിവിധ രംഗങ്ങളിലെ വമ്പൻമാർക്കും അതി പ്രശസ്തർക്കും നേരിട്ടോ അല്ലാതെയോ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. അതിനാൽ തന്നെ മുഖം നോക്കാതെ അന്വേഷണം മുമ്പോട്ടു കൊണ്ടുപൊയ്ക്കൊള്ളാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യ സുരക്ഷയുമായികൂടി ബന്ധമുള്ള കേസായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും വിശ്വസ്തനായ കേന്ദ്രീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് അന്വേഷണ വിവരങ്ങൾ ആരായുന്നുണ്ട്. കുറ്റക്കാരനെന്ന് കണ്ടാൽ ഏത് പ്രമുഖനെതിരെയും നടപടിയാകാം എന്ന നിർദേശമാണ് ഡോവൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നയതന്ത്ര സ്വർണക്കടത്ത് ഭീകരപ്രവർത്തനവുമായി ബന്ധമുള്ളതാണെന്നും കോൺസുലേറ്റിനെ അനധികൃതമായി ഉപയോഗിച്ചത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ഠിക്കാൻ വേണ്ടിയായിരുന്നെന്നും എൻഐഎ ഇന്ന് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ സംശയമുനയിലുള്ള കേസിൽ എത്ര ഉന്നതരായാലും സ്വാധീന വലയത്തിൽ വീഴാൻ സാധ്യതയില്ലാത്തവരും ഭീഷണിക്ക് വഴങ്ങാത്തവരുമായ ശക്തരായ അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ തെരഞ്ഞുപിടിച്ചാണ് കേസന്വേഷണ ചുമതലകളിൽ നിയോഗിച്ചിരിക്കുന്നത്. കാരണം കേരളത്തിൽ ജോലി ചെയ്തിട്ടുള്ള അജിത് ഡോവലിന് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നന്നായി അറിയാം.
1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത് ഡോവലിനെയായിരുന്നു 1971 – ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ സർക്കാർ നിയോഗിച്ചിരുന്നത് . അന്ന് കണ്ണൂർ രാഷ്ട്രീയത്തിലെ യുവ രത്‌നങ്ങളായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായിവരെ ഡോവൽ ഏറ്റുമുട്ടിയിരുന്നു. അന്നുമുതൽ തന്നെ മലബാർ രാഷ്ട്രീയത്തിന്റെയും സിപിഎം സംഘടനാ സംവിധാനത്തിന്റെയും ശക്തിയും ദൗർബല്യങ്ങളും അജിത് ഡോവലിനും പരിചിതമാണ് .
കള്ളക്കടത്ത് സ്വർണം തീവ്രവാദത്തിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കപ്പെട്ടെന്നതാണ് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ഗൾഫിൽ നിന്നും വൻതോതിൽ സ്വർണം കേരളത്തിലേയ്ക്ക് ഒഴുകിയ വഴികൾ തേടിയാണ് അന്വേഷണം. യുഎഇ കോൺസുലേറ്റിനെ വരെ മറയാക്കി നയതന്ത്ര വഴികളിലൂടെ നടന്ന കള്ളക്കടത്ത് സ്വർണം കേരളത്തിൽ വിനിയോഗിക്കപ്പെട്ട കേന്ദ്രങ്ങൾ കണ്ടെത്തുകയെന്നതാണ് എൻഐഎയുടെ പ്രധാന ജോലി.
കള്ളക്കടത്ത് സ്വർണം ഉപയോഗിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടന്നതായി ഇന്റലിജൻസ് വിഭാഗങ്ങൾ നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ അന്വേഷണം ഒരു ഘട്ടത്തിലും തടസപ്പെടുകയോ പിന്നോട്ട് പോകുകയോ ചെയ്യരുതെന്നാണ് കേന്ദ്ര നിർദേശം.