പത്തനംതിട്ട : പ്രാഥമിക സഹകരണ മേഖല വന്‍പ്രതിസന്ധിലേക്കാണെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ സഹകരണ മേഖലയെയാണ്. ഏത് പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായാലും സര്‍ക്കാരിന്റെ കറവപ്പശു എന്ന നിലക്കാണ് സഹകരണ മേഖലയോട് സര്‍ക്കാര്‍ സമീപനം. കാലാകാലങ്ങളിൽ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വൺടൈം സെറ്റിൽമെന്റും മെറോട്ടോറിയവും സ്ഥാപനങ്ങളെ നഷ്ടങ്ങളിലേക്ക് നയിക്കുകയാണ്. വായ്പാ തിരിച്ചടവിൽ ഗണ്യമായ കുറവ് അനുദിനം ഉണ്ടാകുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ കുറക്കുകയും കെ.എസ്.എഫ്.ഇ, ട്രഷറി നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിക്കുകയും ചെയ്തത് മൂലം പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് പുതിയ നിക്ഷേപം വരുന്നില്ലായെന്ന് മാത്രമല്ല, കിടക്കുന്ന നിക്ഷേപം പിൻവലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ഇതിലൂടെ പ്രാഥമിക സഹകരണ മേഖലയുടെ നിലനിൽപ്പ് തന്നെ ഭീക്ഷണിയിലായിരിക്കുകയാണ്. നിക്ഷേപങ്ങളിൽ വളരെ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ആവശ്യക്കാര്‍ക്ക് വായ്പ കൊടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ജനങ്ങള്‍ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്നു.
വളരെ അടിയന്തരമായി നിക്ഷേപപ്പലിശയിൽ വർദ്ധനവ് വരുത്തിയും വായ്പാ നടപടികൾ ത്വരിതപ്പെടുത്തിയും ഈ മേഖലയെ സംരക്ഷിച്ചില്ലായെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷാമാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, ട്രഷറർ പി.കെ വിനയകുമാർ എന്നിവർ സംസാരിച്ചു.