തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ അഴിച്ചുപണി സംബന്ധിച്ച് മറ്റന്നാള്‍ തീരുമാനമുണ്ടാകും. ഹൈക്കമാൻഡും കേരളാ നേതാക്കളും തമ്മില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും. ഡിസിസി പു:നസംഘടനയിലുമാണ് തീരുമാനം പ്രതീക്ഷിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെക്കുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു. കൂട്ടായ നേതൃത്വമാകും നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന് ഹൈക്കമാൻഡ് പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ പദവിയിൽ തീരുമാനമായില്ല.
ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെക്കുറിച്ചും ആലോചനകളുമുണ്ട്. അത്തരമൊരു ധാരണക്ക് ഹൈക്കമാൻഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണവഴി ഗ്രൂപ്പ് പോര് കുറയ്ക്കാനാകുമെന്നും അല്ല ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായങ്ങൾ പാർട്ടിയിലുണ്ട്. കനത്ത തോൽവിയുണ്ടായിട്ടും എഐസിസി നിർദ്ദേശിച്ചിട്ടും ഡിസിസി പുന:സംഘടനകൾക്ക് എ -ഐ ഗ്രൂപ്പുകൾ വിമുഖത കാണിക്കുന്നു. എഐസിസി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചതോടെ മാറ്റേണ്ടവരുടെ സാധ്യതാ പട്ടിക ചർച്ചയിലേക്ക് കെപിസിസി കടന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം. പാലക്കാട്, വയനാട് ഡിസിസികളിൽ മാാറ്റം ഉറപ്പ്. അതിനപ്പുറം എഐസിസി നിർദ്ദേശിക്കുമോ എന്നുള്ളതാണ് അറിയേണ്ടത്. കേരള നേതാക്കൾ സാധ്യതാപട്ടിക നൽകിയാലും സംസ്ഥാന ചുമതലയുള്ള എഐസിസി പ്രതിനിധകളുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം