കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രൊഫഷണല്‍ അന്വേഷണ ഏജന്‍സിയായ ഇ.ഡി കാലതാമസം വരുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇ.ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം വൈകിക്കാനുള്ള നീക്കമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആറിനെതിരെ ഇ.ഡിയുടെ വാദമാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പുരോഗമിക്കുന്നത്. ഇതിന് തൊട്ട് മുന്‍പാണ് ഇ.ഡി നേരത്തെ നല്‍കിയ മറുപടികള്‍ക്കുള്ള പ്രതികരണമായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കോടതിയിലെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നാണ് ഇതില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തേക്ക് വന്നാല്‍ കേസില്‍ അട്ടിമറി സംഭവിക്കാനുള്ള സാധ്യതയുണ്ട്. കാരണം പ്രൊഫഷണൽ അന്വേഷണ സംവിധാനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അവര്‍ക്ക് ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാനും അത് ഇല്ലാതാക്കാനുമുള്ള സമയമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വേണ്ടിയുള്ള വാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് അധികാര ദുര്‍വിനിയോഗമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജറായ തുഷാര്‍ മേത്ത ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
കള്ളപ്പണ കേസിലെ തെളിവുകളും കണ്ടെത്തലുകളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തുഷാര്‍ മേത്ത വാദിച്ചു. അതിനാല്‍ കേസ് നിലനിര്‍ത്താന്‍ ഈ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടു. തുഷാര്‍ മേത്തയുടെ വാദം ഇപ്പോള്‍ ഹൈക്കോടതിയില്‍ പുരോഗമിക്കുകയാണ്.