തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എന്ന് റിപ്പോർട്ടുകൾ. പെരുമാറ്റച്ചട്ടങ്ങളും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ തിരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മീഷൻ്റെ ശ്രമം.
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. വോട്ടിംഗ് സമയവും ഒരുമണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും. പ്രചാരണത്തിനും വോട്ടിംഗ് ദിവസവും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുന്‍തൂക്കം.
രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയുറകളും നല്‍കും. എല്ലാ ബൂത്തിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സാനിറ്റൈസറുണ്ടാകും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും. വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച് വരിനില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശുപാർശ ലഭിക്കുന്നത് അനുസരിച്ച് പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതിയാകും.
കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അല്ലെങ്കില്‍ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ടിടാം) ചെയ്യാന്‍ അനുമതി നല്‍കും. 65വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ / പ്രോക്സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാദ്ധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടുചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്.
ആരോഗ്യവിദഗ്ദ്ധരുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തില്‍ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ നീക്കാത്തതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ നീക്കുന്ന നടപടികള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നടത്തിവരികയാണ്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല.