തിരുവനന്തപുരം : രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവു വരുത്തുന്നതിനിടെ രോഗവ്യാപനം അതിരൂക്ഷമാകുന്നതിനാല്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്‌ട്രീയ, സാംസ്‌കാരിക പരിപാടികള്‍ നിരോധിക്കുന്നതിനോടൊപ്പം അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ 144 പ്രകാരം കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ രാഷ്ര്‌ടീയ പാര്‍ട്ടികള്‍ നടത്തിയ സമര പരിപാടികളിലൂടെ കോവിഡ് വ്യാപകമായി പടര്‍ന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റാകും കേസെടുക്കുക. എല്ലാ ജില്ലകളിലും ഈ നിയന്ത്രണം കൊണ്ടുവരാനാണു ശ്രമം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതു വീണ്ടും നിരോധിക്കും. പാഴ്‌സല്‍ മാത്രമേ നല്‍കൂ. ഹോട്ടലുകള്‍ രാത്രി ഒന്‍പതിന് അടക്കണം. സിനിമാ തിയേറ്റര്‍, മള്‍ട്ടിപ്ലക്‌സ്, മാളുകള്‍, ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.
സ്‌കൂളുകളും കോളജുകളും ട്യൂഷന്‍ സെന്ററുകളും അടച്ചിടണം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഹാജര്‍നില മതി. പൊതുഗതാഗത സംവിധാനം 50 ശതമാനം യാത്രക്കാരുമായി മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂയെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കാനാണു സാധ്യത. കടകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ. ചാല, ബ്രോഡ്‌വേ പോലുള്ള തിരക്കേറിയ മാര്‍ക്കറ്റുകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഞായറാഴ്‌ച തുറക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവിട്ടേക്കും.