തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെങ്കിലും കേരളത്തില്‍ അതിതീവ്ര മുന്നറിയിപ്പുകള്‍ ഒന്നുമില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മുന്നൂറിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിൽ നാളെ മുതൽ ഒരു ജില്ലയിലും നിലവിൽ ജാഗ്രത മുന്നറിയിപ്പില്ല.
9, 10, 11 തിയതികളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ഇത് നൽകുന്ന സൂചന കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു എന്നതാണ്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 09.07.2023 രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 cm നും 74 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ 08.07.2023 രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 58 cm നും 82 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.