കൊച്ചി : കിഫ്ബി മസാല ബോണ്ടുകളിറക്കിയതിൽ നിയമ ലംഘനം ഉണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമൻസ് അയക്കാൻ സിംഗിൾ ബെഞ്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകിയതിനെതിരെ മുൻ മന്ത്രി തോമസ് ഐസക് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പിന്മാറി.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ അടക്കം ആവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും ഡോ. തോമസ് ഐസക്കും നൽകിയ ഹർജിയിൽ കേസിലെ തുടർ നടപടികൾ തടഞ്ഞ് ഉത്തരവിട്ടത് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചായിരുന്നു. ഈ സാഹചര്യത്തിൽ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് വി.ജി. അരുൺ പിന്മാറി. തുടർന്നാണ് ഹർജി മറ്റൊരു ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കും. സമൻസ് നൽകുന്നത് തടഞ്ഞ് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പുതിയ സമൻസ് തയാറാക്കി അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്. ഈ ഭേദഗതിയിലൂടെ ഫലത്തിൽ നിലവിലെ ഉത്തരവ്തന്നെ ഇല്ലാതായെന്ന് തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ അപ്പീൽ ഹർജിയിൽ പറയുന്നു. അപ്പീലിൽ തീർപ്പുണ്ടാകുന്നതു വരെ തുടർനടപടി വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.