നിലമ്പൂർ: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്‍തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരായ നിലമ്പൂര്‍ ആയിഷ, കെ ആര്‍ മീര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൈബറിടങ്ങളില്‍ കോണ്‍ഗ്രസ് നടത്തുന്ന സംഘടിത ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ കെ ശൈലജ. നീചമായ ഭാഷകളില്‍ വ്യക്തിഹത്യ നടത്തി തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ നിശബ്ദരാക്കുകയെന്നത് സമീപകാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്ന രീതിയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ പറഞ്ഞു. ഏറെ പ്രതിലോമകരമായൊരു കാലഘട്ടത്തില്‍ സാംസ്‌കാരിക നാടക പ്രവര്‍ത്തനങ്ങളിലൂടെ പുരോഗമന ആശയങ്ങളുടെ പ്രചാരകയായി സാമൂഹ്യ മേഖലയില്‍ സജീവമായ വ്യക്തിത്വമാണ് നിലമ്പൂര്‍ ആയിഷ, ശ്രദ്ധേയമായ തന്റെ സാഹിത്യ രചനകളിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി നമ്മുടെ അഭിമാനപാത്രമായി മാറിയ സാഹിത്യകാരിയാണ് കെ ആര്‍ മീര. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരില്‍ അവരെയെല്ലാം നീചമായ ഭാഷയില്‍ അധിക്ഷേപിക്കുകയെന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.
കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നവരെ ആഘോഷിക്കുന്നതിനൊപ്പം മറിച്ച് നിലപാടുകള്‍ സ്വീകരിക്കുന്നവരെ അധിക്ഷേപിക്കുന്ന രീതി തിരുത്തപ്പെടണം. ഇത്തരക്കാരെ തിരുത്താന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസ് തയ്യാറാവണം. വടകര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത സാമുദായിക ആചാര്യന്‍മാരുടെ ലെറ്റര്‍ പാഡുകള്‍ ഉള്‍പ്പെടെ വ്യാജമായി സൃഷ്ടിച്ചും വ്യജ ഐഡികളിലൂടെ കള്ള പ്രചാരണങ്ങള്‍ നടത്തിയും ഇടതുപക്ഷത്തിനെതിരെ നില്‍ക്കുന്ന ഒരു ഗൂഢ സംഘം ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ പിന്തുണയോടെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. അതേ രീതിയാണ് നിലമ്പൂരിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നാണ് ഇത്തരം പ്രവൃത്തികളില്‍ നിന്നും മനസിലാവുന്നത്. ഇത് നിലമ്പൂരിലെ ജനത തിരിച്ചറിയും. സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളത്തിന്റെ പൊതുസ്വത്താണ് അവരുടെ അഭിപ്രായങ്ങളെ അതേ അര്‍ത്ഥത്തില്‍ ബഹുമാനിക്കാനും നമ്മള്‍ തയ്യാറാവണം. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.