കൊച്ചി : ഒരുവർഷത്തിനുള്ളിൽ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്ന പ്ളാന്റുകളുടെ എണ്ണം നാലാകുന്നതോടെ സംസ്ഥാനത്തെ സമ്പൂർണ മാലിന്യ നിർമാർജ്ജന നഗരമായി കൊച്ചി മാറും.നിലവിൽ രണ്ട് ബി.എസ്.എഫ് പ്ലാന്റിന്റെ നിർമ്മാണമാണ് ബ്രഹ്മപുരത്ത് നടക്കുന്നത്. ഇനി രണ്ട് പ്ലാന്റ് കൂടി നിർമ്മാണം ആരംഭിക്കുന്നതോടെയാണ് ബ്രഹ്മപുരത്ത് ഒരുവർഷത്തിനുള്ളിൽ വരുന്ന പ്ലാന്റുകളുടെ എണ്ണം നാലാകുന്നത്.മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന സി.ബി.ജി പ്ലാന്റാണ് ഇതിൽ ഏറ്റവും പ്രധാനം.
ഈ മാസം തന്നെ നിർമ്മാണം ആരംഭിച്ച് അടുത്ത് മാർച്ചിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.സി.ബി.ജി പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതുവരെ മാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റാൻ 50 ടൺ ശേഷിയുള്ള പുതിയ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, 50 ടൺ വീതം ശേഷിയുള്ള രണ്ട് ബി.എസ്.എഫ് (ബ്ലാക്ക് സോൾജിയർ ഫ്ലൈ) പ്ലാന്റ് എന്നിവയാണ് ഒരു വർഷത്തിനുള്ളിൽ ബ്രഹ്മപുരത്ത് വിഭാവനം ചെയ്യുന്ന മറ്റ് പദ്ധതികൾ.