തൃശ്ശൂർ : കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇന്നു തൃശ്ശൂരിൽ വിളിച്ചു വരുത്തി പോലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.
ധർമ്മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമ്മരാജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പോലീസ് ഇന്നത്തേക്ക് വിട്ടയച്ചു.
അതേസമയം കൊടകര വിവാദത്തിൽ പാർട്ടിയും കെ.സുരേന്ദ്രനും പ്രതിരോധത്തിൽ നിൽക്കുന്നതിനിടെ ബിജെപി കോർകമ്മിറ്റിയോഗം നാളെ ചേരും. നാളെ ഉച്ചകഴിഞ്ഞ് കൊച്ചിയിലാണ് കോർകമ്മിറ്റി യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹികൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്, തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണ കേസ് എന്നിവ യോഗത്തിൽ ചർച്ചയാകും.