തിരുവനന്തപുരം : പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കൂടുതൽ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും കേൾക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അടക്കം കുഴൽപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കുഴൽപ്പണത്തിന്റെ മറ്റൊരു പേരുള്ള ഇലക്ട്രിക്കൽ ബോണ്ട് പോലും വാങ്ങിച്ച പാർട്ടിയാണ് ബിജെപി. കുഴൽപ്പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നുവെന്നത് സർവസാധാരണമായി ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു സമീപനമാണ്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ എത്ര കോടിയാണ് ഇതുപോലെ കൊണ്ടുവന്നിട്ടുള്ളതെന്നും കൊടുത്തിട്ടുള്ളതെന്നും ഇനി കൊടുക്കാൻ പോകുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. നേരത്തെയും ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണം നടത്തട്ടെയെന്നും എംവി ഗോവിന്ദൻ പറയുന്നു.