കോന്നി : കോന്നി ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി രൂപയുടെ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഫെബ്രുവരി 3 വരെയാണ് എ ക്ലാസ് കരാറുകാർക്ക് അപേക്ഷ നൽകാൻ കഴിയുന്ന അവസാന തീയതി. ഫെബ്രുവരി 5 നു ടെണ്ടർ ഓപ്പൺ ചെയ്യും. 12 കോടി രൂപ ചെലവഴിച്ചുള്ള വലിയ പാലമാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് പാലം വിഭാഗമാണ് നിർവഹണ ഏജൻസി. എല്ലാ വലിയ വാഹനങ്ങൾക്കും പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാണ് നിർമ്മാണം. നദിയിൽ 5 സ്പാനും കരയിൽ 8 സ്പാനും ഉൾപ്പെടെ പാലത്തിന് 232.15 മീറ്റർ നീളമുണ്ട് ഇരുവശവും 1.5m നടപ്പാത ഉൾപ്പെടെ പാലത്തിന് മൊത്തം വീതി 11 മീറ്ററാണ്. അപ്രോച്ച് റോഡ് 240 മീറ്ററിലും നിർമ്മിക്കും. Post tensioned PSC I Girder integrated with sub structure തരത്തിലുള്ള പാലമാണ് നിർമ്മിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
നിലവിൽ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുവാൻ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി അതിർത്തി കല്ലുകൾ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അച്ചൻകോവിൽ ആറിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതുമരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ വർഷങ്ങളായുള്ള കോന്നിയുടെ സ്വപ്നം യാഥാർത്യമാവുകയാണ്. ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശ്ശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്രാ സൗകര്യം ഒരുക്കുന്നതിന് പാലം യാഥാർത്ഥ്യമാകുന്നതു വഴി സാധ്യമാകും. മൂവാറ്റുപുഴ – പുനലൂർ ദേശീയ പാതയെയും കോന്നി – വെട്ടൂർ – കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ചിറ്റൂർകടവിലെ പുതിയ പാലം.
ചിറ്റൂർ ഹരിചന്ദ്രൻ നായർ (സി.കെ.ഹരിചന്ദ്രൻ നായർ) എംഎൽഎയായിരുന്നപ്പോൾ കോന്നി സഞ്ചയത്ത് കടവിൽ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനു 1962 ൽ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്ന് കോന്നി മണ്ഡലമായി മാറുകയും സഞ്ചായത്ത് കടവിൽ 1976 ൽ പുതിയ പാലം നിർമ്മിക്കുകയും ചെയ്തത്. അഡ്വ.അടൂര്‍ പ്രകാശ് കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ചിറ്റൂര്‍ കടവില്‍ ചെറിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പിന്നീട് നിലച്ചു. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് പ്രവർത്തി നൽകിയത്. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ ജില്ലാ നിർമ്മിതി കേന്ദ്രത്തിന് കരാർ നല്കിയതിന് കാരണം പണം ഇല്ലാതിരുന്നതാണ്. പ്രവർത്തി ഏറ്റെടുത്തു ചിറ്റൂർ കടവിൽ ചെറിയ പാലത്തിനായി തൂണുകൾ സ്ഥാപിച്ചെങ്കിലും കരാറുകാരണ് പണം ലഭിക്കാതായതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി. പിന്നീട് നിർമാണം നിലച്ചു പോവുകയും ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയപ്പോൾ പാലം പണിയുന്നതിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നിലവിലെ തൂണുകൾ സുരക്ഷിതമല്ല എന്ന് തിരുവനന്തപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജ് നടത്തിയ വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സമീപഭാവിയിൽ അച്ചൻകോവിലാറ്റിൽ രണ്ടു വലിയ പാലങ്ങൾ ഒരുമിച്ച് ഉയരുന്നത് കോന്നിയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഐരവൺ- അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ മുന്നോട്ടു പോവുകയാണ്. പാലത്തിന്റെ എല്ലാ തൂണുകളുടെയും നിർമ്മാണം പൂർത്തിയാവുകയും കരയിലെ സ്ലാബുകളുടെ വാർക്ക ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇരു പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കോന്നി നഗരത്തിന്റെ ഒരു ഭാഗം അട്ടച്ചാക്കൽ – പയ്യനാമൺ – മെഡിക്കൽ കോളേജ് – അരുവാപ്പുലം – കുമ്മണ്ണൂർ – ഐരവൺ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു വലിയ പട്ടണമായി വളരും.