കോന്നി: അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ വിപണിയില്‍ ശക്തമായ ഇടപെടൽ നടത്താന്‍ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ഇതനുസരിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് കടകളില്‍ സംയുക്ത പരിശോധനകള്‍ നടത്തും. റേഷൻ കടകളിലൂടെയുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം സുഗമമായി നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. റേഷൻ വിതരണത്തിന് തിരക്കൊഴിവാക്കാനുള്ള പദ്ധതി മണ്ഡലത്തിലുടനീളം നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
യോഗശേഷം എം.എൽ.എയും, ജനപ്രതിനിധികളും, സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥരും സംയുക്തമായി കടകളിൽ പരിശോധന നടത്തി. പലചരക്കുകടകളിൽ ചെറുപയർ പോലെയുള്ള ചില സാധനങ്ങൾ ഹോൾ സെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ചെറുകിട വ്യാപാരികൾ പരാതി പറഞ്ഞു. വ്യാപാരികളുമായി ബന്ധപ്പെട്ട് പ്രശ്നം ഉടൻ പരിഹരിക്കാൻ എം.എൽ.എ സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. വിലവിവര പട്ടിക എല്ലാ വ്യാപാരികളും പ്രദർശിപ്പിക്കണമെന്നും പരിശോധനാ സംഘം നിര്‍ദ്ദേശം നല്‍കി.
ചില മൊത്തക്കച്ചവടക്കാർ സ്ഥപനങ്ങൾ അടച്ചിട്ടതായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇതിനെപ്പറ്റി അന്വേഷിക്കുവാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ചെറുകിട പച്ചക്കറി കച്ചവടക്കാർക്ക് പച്ചക്കറി ലഭിക്കുന്നുണ്ടെങ്കിലും ലഭ്യതക്കുറവ് ഉണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ഹോട്ടികോർപ്പിനോട് ചര്‍ച്ച നടത്തി കൂടുതല്‍ പച്ചക്കറി ലോഡുകള്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ജെനീഷ് കുമാര്‍ ഉറപ്പു നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമപഞ്ചായത്ത് അംഗം കെ.എം.മോഹനൻ നായർ, താലൂക്ക് സപ്ലെ ഓഫീസർ അനിൽകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജോയ്സൺ കോശി, ജയചന്ദ്രൻ പിള്ള തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.