ചിറ്റാർ: രണ്ടു കോടിയിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയ സി പി എം നിയന്ത്രണത്തിലുള്ള സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ ഭാര്യയെ നിയമ വിരുദ്ധമായി നിയമിച്ചതിനെതിരെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ട അന്വേഷണം കോന്നി എം എൽ എ അട്ടിമറിക്കുന്നതായി ആരോപണം.
കോന്നി എം.എൽ.എ കെ യു ജെനീഷ് കുമാറിന്റെ ഭാര്യയെ 2017 ൽ പ്യുൺ തസ്തികയിലേക്കാണ് നിയമിയച്ചത്. സഹകരണ സംഘം രജിസ്ട്രാറുടെ 23/9/99 ലെ 11/99 ആം നമ്പർ സർക്കുലറിന് വിരുദ്ധമാണ് നിയമനം. നേരത്തെ എം എൽ എ ഇതേ സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്നു. തന്റെ ജോലി രാജി വെച്ച് ഭാര്യയെ നിയമിക്കുകയായിരുന്നു.
ഡിഗ്രി പാസ്സായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യുൺ തസ്തികയിൽ സ്ഥിര നിയമനം പാടില്ലെന്ന ചട്ടം നില നിൽക്കുന്ന കാലഘട്ടത്തിലാണ് ഡിഗ്രി പൂർത്തിയാക്കിയ എം എൽ എ യുടെ ഭാര്യയെ നിയമിച്ചത്. ഇത് ജോയിന്റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി പാസ്സായില്ലെന്ന് സത്യവാങ്മൂലം കൊടുക്കുകയായിരുന്നു. ഇപ്പോൾ ഇവർക്ക് ജൂനിയർ ക്ളാർക്കായി സ്ഥാന കയറ്റം ലഭിച്ചിരിക്കുകയാണ്. ഇതും ചട്ട വിരുദ്ധമാണ്.
എം എൽ എ യുടെ ഭാര്യയുടെ നിയമ വിരുദ്ധ നിയമനത്തിനെതിരെ സീതത്തോട് മാലത്തറയിൽ വീട്ടിൽ ശ്യാമള ഉദയഭാനു സഹകരണ സംഘം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി , സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ എന്നിവർക്കു പരാതി നൽകിയിരുന്നു. 15/2/2017 ൽ EM(2)2037/17 സർക്കുലർ പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് വടശേരിക്കര യൂണിറ്റ് ഇൻസ്‌പെക്ടർ പരാതി അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോൾ അദ്ദേഹത്തിനെതിരെ കയ്യേറ്റ ശ്രമമുണ്ടായി. രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും കാട്ടി 4/11/2017 ൽ ഇൻസ്‌പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. നിയമനത്തിനെ സാധൂകരിക്കാൻ യോഗ്യതാ സർട്ടിഫിക്കറ്റുകളും ടി സി യും ഹാജരാക്കാൻ ജോയിന്റ് രജിസ്ട്രാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഹാജരാക്കിയിട്ടുമില്ല.
23/9/99 ലെ 11/99 ആം നമ്പർ സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ പ്രകാരം പുതിയ തസ്തികയിലേക്കുള്ള അപേക്ഷകൾ പത്രപരസ്യം നൽകി വേണം സ്വീകരിക്കാൻ. പരസ്യത്തിൽ തസ്‌തികയുടെ പേര്, പ്രായ പരിധി, ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, സംവരണ വിവരങ്ങൾ എന്നിവ വ്യക്തമാക്കി വേണം പരസ്യം കൊടുക്കാൻ. എന്നാൽ ഒഴിവുണ്ട് എന്ന് മാത്രം കാട്ടിയാണ് പരസ്യം നൽകിയത്. പരസ്യം പ്രസിദ്ധീകരിച്ച ദിവസത്തെ പത്രം പ്രാദേശിക തലത്തിൽ വിതരണം ചെയ്യാതെ കത്തിച്ചു കളഞ്ഞതായും ആരോപണമുണ്ട്.
പ്യുൺ പോസ്റ്റിലേക്ക് അനധികൃത നിയമനം നേടിയ എം എൽ എ യുടെ ഭാര്യക്ക് ഇപ്പോൾ ജൂനിയർ ക്ളാർക്കായി നിയമനം നൽകിയിരിക്കുകയാണ്. ഇതും ചട്ട വിരുദ്ധമാണ്. സഹകരണ സംഘം പരീക്ഷാ ബോർഡിൽ നിന്ന് 4 പേരെ നിയമിച്ചു കഴിഞ്ഞതിനു ശേഷമേ ഒരു പ്യുണിന് ജൂനിയർ ക്ളാർക്കായി സ്ഥാന കയറ്റം ലഭിക്കൂ എന്ന ചട്ടം ലംഘിച്ചാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. ഇതിനെല്ലാം അംഗീകാരം നേടിയെടുക്കുന്നതിന് എം എൽ തന്റെ പദവി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോപണം. ഏതാണ്ട് 6 മാസത്തിൽ ഏറെയായി ഈ ജീവനക്കാരി ബാങ്കിൽ വരുന്നില്ല. അവധി എടുത്തിട്ടുമില്ല. ബാങ്കിലെ മറ്റു ജീവനക്കാർ ശമ്പളം വീട്ടിലെത്തിച്ചു നൽകുകയാണ്. സത്യസന്ധരായ നിരവധി ഇൻസ്‌പെക്ടർമാർ ക്രമക്കേടുകൾ ചൂണ്ടി കാണിച്ചപ്പോൾ നടപടി എടുക്കുന്നതിനു പകരം അവരെ അകാരണമായി സ്ഥലം മാറ്റുകയാണെന്നും ആരോപണമുയരുന്നു.