കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. രാഷ്ട്രീയപക്ഷഭേദമാണ് മിക്ക പരിപാടിയിലും ഭരണപക്ഷം കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അട്ടിമറിക്കുന്നതിനാണ് ചിലരുടെ ശ്രമമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
കോവിഡ് കാലത്ത് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഭരണ സമിതി എല്ലാം ചെയ്തു എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ഡി.സി.സി ആരംഭിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. സാമൂഹിക അടുക്കള പേരിന് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും ജനകീയ ഹോട്ടൽ ആരംഭിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സർക്കാർ പദ്ധതികളെല്ലാം ആട്ടിമറിക്കുന്ന സമീപനമാണ് ഭരണ സമതി സ്വീകരിക്കുന്നത്. ജലജീവൻ, നിലാവ് എന്നീ പദ്ധതികൾ അട്ടിമറിച്ചു. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാവശ്യമായ നടപടികളും വൈകുകയാണ്.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഭരണ സമിതിയുടെ മുഖമുദ്രയായി മാറിയതായും പ്രതിപക്ഷ ജനപ്രതിനിധികൾ ആരോപിച്ചു. പ്രതിഷേധ സമരം സി.പി.എം ഏരിയാ കമ്മറ്റി അംഗം എം. എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയകുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് കുമാർ, വി. ശിവകുമാർ, മിഥുൻ മോഹൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ, ജോയ്‌സ് എബ്രഹാം, ജിഷാ ജയകുമാർ, പുഷ്‌പാ ഉത്തമൻ എന്നിവർ സംസാരിച്ചു.