കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ മറച്ചുവെയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ സേന രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ ഘട്ടത്തിൽ പ്രദേശിക ജനപ്രതിനിധിയും ഹെൽത്ത് ഇൻസ്പെക്ടറും പോലീസും ദ്രുതകർമ്മ സേനയ്ക്കൊപ്പം ഉണ്ടാകും.
കൊടിയത്തൂർ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങൾ ഇറങ്ങുക. നടപടികൾ തടഞ്ഞാൽ കേസെടുക്കാനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങൾ സന്ദർശിച്ച കേന്ദ്ര ആരോഗ്യ സംഘത്തിന്‍റേയും വിലയിരുത്തൽ.