റാന്നി: റാന്നി പുതിയ പാലത്തിൻറെ 19 (എ) നോട്ടിഫിക്കേഷൻ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെ ആർ എഫ് ബി അധികൃതർ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് അറിയിച്ചത്.
വസ്തു ഏറ്റെടുക്കൽ നടപടികളിൽ കുരുങ്ങി റാന്നി വലിയ പാലത്തിൻറെ നിർമ്മാണം രണ്ടുവർഷത്തോളമായി മുടങ്ങി കിടക്കുകയാണ്.
റാന്നി വില്ലേജിൽ ബ്ലോക്ക്പടി മുതൽ രാമപുരം വരെയും മറുകരയിൽ അങ്ങാടി വില്ലേജിലെ ഉപാസനക്കടവ് മുതൽ പേട്ട ജംഗ്ഷൻ വരെയുമുള്ള വസ്തുക്കളാണ് ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി റവന്യൂ വകുപ്പ് 11(1) നോട്ടിഫിക്കേഷൻ നേരത്തെ ഇറങ്ങിയിരുന്നു . റവന്യൂ അധികൃതർ റോഡിന് ആവശ്യമായ വസ്തു അളന്ന് നടപടികൾ പൂർത്തിയാക്കി അതിനുശേഷമാണ് 19 (എ) നോട്ടിഫിക്കേഷൻ ഇറക്കുന്നത്.
19 (എ) നോട്ടിഫിക്കേഷൻ ഇറക്കിയാൽ അഡ്വാൻസ് പൊസഷൻ വാങ്ങി വസ്തു ഉടമകളുടെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കാനാകും.
നിർമ്മാണത്തിനോടൊപ്പം തന്നെ റവന്യൂ നടപടികളിലൂടെ ആളുകൾക്ക് വസ്തുവിന്റെ വില നിശ്ചയിച്ച് നൽകാനും ആകും .
പമ്പാ നദിയുടെ റാന്നിയിലെ പെരുമ്പുഴ- അങ്ങാടിയിലെ ഉപാസന കരകളെ ബന്ധിപ്പിച്ച് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. റാന്നി, മാമുക്ക് ഇട്ടിയപ്പാറ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലം വരുന്നതോടെ ബ്ലോക്ക് പടി മുതൽ പൊന്തൻപുഴ വരെ സംസ്ഥാനപാതയ്ക്ക് സമാന്തര പാതയും തീർക്കാനാകും. ഇത് റാന്നിയുടെ സമഗ്ര വികസനത്തിന് വഴി തെളിക്കും.
ചെറുവള്ളി എസ്റ്റേറ്റിലെ നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് മുന്നിൽ കണ്ടുകൊണ്ടാണ് ഈ വികസന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.26 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. നദിയിലെ തൂണുകളുടെ നിർമ്മാണം ഭാഗികമായി നടത്തിയെങ്കിലും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡുകൾ നിർമ്മിച്ചാൽ മാത്രമേ ബാക്കി നിർമ്മാണം ആരംഭിക്കാനാകൂ. ഇത് കാരണമാണ് നിർമ്മാണം നിർത്തിവച്ചിരിക്കുന്നത്