കോന്നി : കോന്നിയില്‍ വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ പിഴുതുവീണും ചില്ലകള്‍ ഒടിഞ്ഞുവീണും നിരവധി വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ലോക്ക്ഡൌണിന്റെകൂടെ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുവാന്‍ പോലും പുറത്തേക്ക് യാത്ര ചെയ്യണം. ഇതിന് പോലീസ് കടത്തിവിടുകയും ഇല്ല.
കലഞ്ഞൂരിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വൈകിട്ടോടുകൂടി വൈദ്യുതി ബന്ധം പുനസഥാപിക്കാൻ കഴിഞ്ഞെങ്കിലും പഞ്ചായത്തിലെ തോട്ടം മേഖലകളായ പുന്നമൂട്, രാജഗിരി ഭാഗങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഇവിടെ നിരവധി റബ്ബർ മരങ്ങൾ വൈദ്യുതകമ്പികളിൽ ഒടിഞ്ഞു വീണത് വെട്ടിമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ. എസ്. ഇ. ബി ജീവനക്കാരെങ്കിലും ഇന്ന് വൈകിട്ടും ഈ പ്രദേശങ്ങളിൽ വൈദ്യുതിയെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും മുറിഞ്ഞകൽ മുതൽ പാടം വരെയുള്ള പ്രദേശങ്ങളിൽ പോസ്റ്റുകളൊടിഞ്ഞു നിരവധി വൈദ്യുതകമ്പികൾ പൊട്ടിവീണു. പ്രദേശത്തു 35 ഓളം ട്രാസ്‌ഫോർമറുകളാണ് തകരാറിലായത്. കലഞ്ഞൂർ കെ.എസ്. ഇ. ബി. സെക്ഷൻ ഓഫീസിലെ ജീവനക്കാർക്ക് പുറമെ ഏനാത്ത്, ഏഴംകുളം, അടൂർ, കടമ്പനാട്, പള്ളിക്കൽ, കൊടുമൺ, ഇലവുംതിട്ട സെക്ഷനിലെ ജീവനക്കാരും കരാർ തൊഴിലാളികളും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള കഠിന ശ്രമത്തിലാണെങ്കിലും ഇപ്പോഴും ഉദ്യമം വിജയിച്ചിട്ടില്ല.
പഞ്ചായത്തിലെ കുറെ സ്ഥലങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. തോട്ടം മേഖലകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ മരങ്ങൾ ഒടിഞ്ഞു വീണതിനാൽ ഇവ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതാണ് ഇവിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈകുന്നതെന്നും നാളെ വൈകുന്നേരത്തോടുകൂടി ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നും കെ. എസ്. ഇ. ബി. അധികൃതർ പറഞ്ഞു.