ഏറ്റവും കുറഞ്ഞ ചെലവിൽ രസകരമായ ഒട്ടേറെ യാത്രകൾ സംഘടിപ്പിക്കുന്ന ഡിപ്പോയാണ് തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഇവിടുത്തെ ഗവി, അതിരപ്പിള്ളി ട്രിപ്പുകൾ വൻ വിജയം നേടിയവയാണ്. ഇപ്പോഴിതാ വയനാട്ടിലേക്ക് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന യാത്ര സംഘടിപ്പിക്കുകയാണ് തൊടുപുഴയിൽ നിന്നും. കോടമഞ്ഞിലൂടെ ചുരം കയറി പോകുന്ന യാത്ര വയനാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്ര കൂടിയാണ്. വയനാട്ടിലെ എൻ ഊര് പൈതൃക മ്യൂസിയം, പൂക്കോട് തടാകം, ഹണി മ്യൂസിയം, പഴശ്ശി പാർക്ക് തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം കണ്ടുവരുന്ന യാത്ര വലിയ ചെലവില്ലാതെ തന്നെ പൂർത്തിയാക്കാം. ഒപ്പം എസിയിലെ താമസവും വയനാടന്‍ കാടുകളിൽ കൂടിയുള്ള സഫാരിയും കൂടിയാകുമ്പോൾ സംഗതി ഉഷാർ.
സെപ്റ്റംബർ ആറ് ബുധനാഴ്ച രാത്രി പത്ത് മണിക്ക് തൊടുപുഴ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങും. പുലർച്ചെയോടെ താമരശ്ശേരി ചുരം കയറി വയനാട്ടിലെത്തും. എൻ ഊര് പൈതൃക ഗ്രാമം സന്ദർശിച്ച് വയനാട് യാത്ര ആരംഭിക്കും. കേരളത്തിലെ ആദ്യത്തെ ആദിവാസി പൈതൃക ഗ്രാമമായ എൻ ഊര് പ്രിയദർശിനി എസ്റ്റേറ്റിലെ പൂക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. ആദിവസാസി പാരമ്പര്യങ്ങളും ഗോത്രരീതികളും ഒറ്റയിടത്ത് നേരിട്ട് മനസ്സിലാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വയനാട്ടിൽ ഏറ്റവും കൂടുതൽ ആളുകള്ഡ സന്ദർശിക്കുന്ന ഒരിടം കൂടിയാണിത്. ഇവിടുന്ന് നേരെ പൂക്കോട് തടാകമാണ് അടുത്ത ലക്ഷ്യസ്ഥാനം. ഇന്ത്യയുടെ ഭൂപടത്തിലെ രൂപം പോലെ കിടക്കുന്ന ഇവിടെയും നിരവധി സഞ്ചാരികൾ എത്തുന്നു. പൂത്തുനിൽക്കുന്ന ആമ്പലുകൾക്കരികിലൂടെ ബോട്ട് യാത്രയും ചുറ്റും നടന്നു കാണാനുള്ള നടപ്പാതയും അടക്കം ഇവിടുത്തെ സമയവും നിങ്ങൾക്ക് മനോഹരമായി ചെലവഴിക്കാം.
പൂക്കോട് നിന്നും ഹണി മ്യൂസിയത്തിലേക്ക് പോകും. തേനിന്റെ ഉത്പാദനവും രീതികളും ഇവിടെ നേരിട്ട് പരിചയപ്പെടാം. ഇവിടുന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരും. രാത്രി കാട്ടിലൂടെയുള്ള ജംഗിൾ സഫാരിയാണ് മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ജംഗിൾ സഫാരിയിൽ കാട്ടിലെ രാത്രികാഴ്ചകളാണ് കാണുന്നത്. കെഎസ്ആർടിസിയിൽ ഉള്ള യാത്ര ഇപ്പോഴത്തെ വയനാട് യാത്രകളുടെ ഹൈലൈറ്റ് കൂടിയാണ്. രാത്രി കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിലെ എസിയിൽ വിശ്രമം. രണ്ടാമത്തെ ദിവസത്തെ യാത്ര പഴശ്ശി പാർക്കിൽ നിന്നാരംഭിക്കും. ചരിത്രം പരിചയപ്പെട്ട ശേഷം കുറുവാ ദ്വീപിലേക്ക് പോകും. ചങ്ങാടത്തിലൂടെ പുഴ കടന്ന് കുറുവാ ദ്വീപിനെ അടുത്ത്നിന്ന് മനസ്സിലാത്താം. 950 ഏക്കർ വിസ്തൃതിയിലാണ് കുറാവാദ്വീപുള്ളത്. ഇവിടുന്ന് ബാണാസുര സാഗർ അണക്കെട്ടിലേക്ക് പോകും. യാത്രയിലെ അവസാന ഇടമാണിത്. തിരികെ രാത്രിയോടു കൂടി വയനാടിറങ്ങി പിറ്റേന്ന് പുലര്‍ച്ചെ തൊടുപുഴ ഡിപ്പോയിൽ മടങ്ങിയെത്തും.
ജംഗിൾ സഫാരി, സ്ലീപ്പർ ബസിലെ രാത്രി താമസം എന്നിവ ഉൾപ്പെടെ 1830/- രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇതല്ലാത്ത ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകൾ യാത്രക്കാർ വഹിക്കണം. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ആധാർ കാർഡുമായി ഓഫീസിൽ എത്തി പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. കൂടാതെ യാത്രയിൽ ആധാർ കാർഡ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 9400262204, 8304889896, 9744910383, 9605192092.