തിരുവനന്തപുരം : ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ, പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക ഓരോദിവസത്തെ വേതനം അനുസരിച്ച് കൊടുക്കേണ്ടി വരുന്നുണ്ട്.
താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്താതെ ഇത്തരത്തിൽ സ്ഥിരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുമ്പോൾ അത് പ്രതിദിനം ആയിരം രൂപയോളം നൽകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് 6 കോടിയോളം രൂപ കെഎസ്ആര്ടിസിക്ക് പ്രതിമാസം നഷ്ട്ടമുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ചീഫ് ഓഫീസ് ഉത്തരവ് ഇല്ലാതെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് അദർ ഡ്യൂട്ടി യൂണിറ്റ് തലത്തിൽ അനുവദിക്കരുതെന്ന നിർദേശത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് എല്ലാ യുണിറ്റ് മേധാവികൾക്കും ഇതിനകം അയച്ചുകഴിഞ്ഞു.