തിരുവനന്തപുരം : കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയനുകള്‍. ഭരണ – പ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകള്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രംഗത്തെത്തിയത്.
ജീവനക്കാരെ ഒറ്റുകൊടുക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തുടര്‍ നടപടികളെടുക്കുമെന്നും കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പ്രതികരിച്ചു. ഗതാഗത സ്തംഭനത്തിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടി അംഗീകരിക്കില്ലെന്നും നടപടി എടുത്താൽ പണിമുടക്കിയ ജീവനക്കാരെ ഒറ്റിക്കൊടുക്കാൻ അനുവദിക്കില്ലെന്നും ട്രാൻസ്പോർട്ട് എംബ്ലോയീസ് യൂണിയൻ (AITUC)ജന.സെക്രട്ടറി എംജി രാഹുലും പ്രതികരിച്ചു. ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്ന് ടിഡിഎഫും നിലപാട് വ്യക്തമാക്കി. ജിവനക്കാർക്കെതിരെ നടപടിയെടുത്താൽ പണിമുടക്കിലേക്ക് നീങ്ങേണ്ടി വരുമെന്ന് ടിഡിഎഫ് പ്രതികരിച്ചു.
അതേസമയം തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടർ നാളെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. തലസ്ഥാനത്തെ വലച്ച മിന്നൽ സമരത്തെ പൂർണ്ണമായും തള്ളിപ്പറയുന്ന റിപ്പോർട്ടാണ് ജില്ലാകളക്ടർ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമർശങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ നിർദ്ദേശം. ജില്ലാകളക്ടറുടെ അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.