പത്തനംതിട്ട : ജില്ലയുടെ വിനോദ വാണിജ്യ കവാടമാക്കാൻ ഉദ്ദേശിച്ചു തയാറാക്കിയ കരട് മാസ്റ്റർ പ്ലാനിന് എതിരെ 236 പരാതിയാണു നഗരസഭയിൽ ലഭിച്ചത്. പത്തനംതിട്ട നഗരത്തെ കുമ്പഴ, കണ്ണങ്കര, സെൻട്രൽ ജംഗ്ഷന്‍ കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നീ 5 മേഖലയാക്കി തിരിച്ചാണു മാസ്റ്റർ തയാറാക്കുന്നത്. പുനലൂർ– മൂവാറ്റുപുഴ (പിഎം) റോഡിന് 21 മീറ്റർ വീതിയാണ് ഇപ്പോഴുള്ളത്. മാസ്റ്റർ പ്ലാൻ അനുസരിച്ച് റോഡിന്റെ വീതി 30മീറ്ററായി ഉയർത്തി. ഇതിൽ നിന്ന് രണ്ട് വശത്തും 3.5 മീറ്റർ വീതം ഉള്ളിലേക്ക് മാറ്റി വേണം പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ. എംഡി എൽപി സ്കൂൾ മുതൽ കുമ്പഴ പാലം വരെയുള്ള ഭാഗത്ത് രണ്ട് വശത്തും ഒരു മീറ്റർ വീതിയിൽ സൈക്കിൾ പാത്തും മരങ്ങൾ നടാനുള്ള സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പിഎം റോഡിനെ തുണ്ടമൺകര റോഡുമായി ബന്ധിപ്പിച്ച് 2 പുതിയ റോഡുകളാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടികെ റോഡിൽ പത്തനംതിട്ട ഭാഗത്തേക്കു സെന്റ് മേരീസ് പള്ളി കുരിശടിയിൽ നിന്നു തുടങ്ങി പിഎം റോഡിൽ റാന്നി ഭാഗത്തെ പെട്രോൾ പമ്പിനു സമീപം എത്തുന്ന റോഡിന് 7 മീറ്റർ വീതിയാണു നിർദേശിച്ചിട്ടുള്ളത്. റാന്നി റോഡിൽ നിന്നു മത്സ്യ മാർക്കറ്റിലേക്ക് പഴയ തിയേറ്ററിനു മുൻപിലൂടെയുള്ള റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കും. ഈ റോഡിൽ നിന്നു മലയാലപ്പുഴ റോഡിലേക്ക് 18 മീറ്റർ വീതിയുള്ള മറ്റൊരു റോഡും പദ്ധതിയിലുണ്ട്. അച്ചൻകോവിലാറിന്റെ വടക്കേക്കര മുതൽ 2.7 ഏക്കർ സ്ഥലം വ്യാപാര മേഖലയാക്കി മാറ്റും. പഴയ തിയേറ്റർ കമ്യൂണിറ്റി ഹാളാക്കി മാറ്റും. കുമ്പഴ മാർക്കറ്റ് വികസനത്തിനും മാസ്റ്റർ പ്ലാനിൽ വിപുലമായ പദ്ധതിയുണ്ട്.