തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും വൈകാതെ തന്നെ മൂന്നിടത്തും എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ അറിയിച്ചു. എൽഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും പറഞ്ഞു. വയനാട്ടിലും ചേലക്കരയിലും പാലക്കാടും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാല്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കുകയുണ്ടായി.
പാലക്കാട മുമ്പ് ജയിച്ച മണ്ഡലമാണെന്നും ഇടതു മുന്നണി സജ്ജമാണെന്നും പാലക്കാട് തിരിച്ചുപിടിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. ചേലക്കരയിൽ യുആര്‍ പ്രദീപിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റു സാധ്യതകളും സിപിഎം തേടുന്നുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരായി വനിത സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്ന കാര്യത്തിലും സിപിഐയിൽ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.