ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂൾ മുത്തം. നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് 2024-25 സീസൺ ചാമ്പ്യൻഷിപ്പ് ചെമ്പട സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് കിരീടമുറപ്പായത്. മത്സരത്തിൽ കിരീടത്തിനായി ലിവർപൂളിന് സമനിലപോലും മതിയായിരുന്നു. 2019-20 സീസണിന് ശേഷം ലിവർപൂളിന്റെ മടങ്ങിവരവ് കൂടിയായിത്. മാഞ്ചസ്റ്റർ സിറ്റിയുടെ വിജയതുടർച്ചക്ക് കൂടിയാണ് ലിവർപൂൾ ഇത്തവണ ഫുൾസ്റ്റോപ്പിട്ടത്.
നിലവിൽ 34 മത്സരങ്ങൾ പൂർത്തിയാപ്പോൾ 82 പോയിന്റാണ് ലിവർപൂളിനുള്ളത്. 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള ആഴ്സണലിനേക്കാൾ 15 പോയിന്റ് ലീഡായി. ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ ഇരുപതാം കിരീടമെന്ന സുപ്രധാന നേട്ടവും ആർനെ സ്ലോട്ടിന്റെ സംഘം സ്വന്തമാക്കി. 12-ാം മിനിറ്റിൽ ഡൊമിനിക് സോളങ്കെയിലൂടെ ടോട്ടനാമാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 16-ാം മിനിറ്റിൽ ലൂയിസ് ഡയസ് സമനില നേടി ലിവർപൂൾ തിരിച്ചടിച്ചു. 24-ാം മിനിറ്റിൽ മാക് അലിസ്റ്ററിലൂടെ ലീഡ് പിടിക്കുകയും ചെയ്തു. 34-ാം മിനിറ്റിൽ ഡച്ച് താരം കോഡി ഗാക്‌പോയും സ്‌കോർ ചെയ്തതോടെ ആദ്യ പകുതി ലിവർപൂൾ 3-1ന് മുന്നിലെത്തി.
63-ാം മിനിറ്റിൽ മുഹമ്മദ് സലാഹും 69 -ാം മിനിറ്റിൽ ടോട്ടൻഹാമിന്റെ സെൽഫ് ഗോളുമായതോടെ സ്വന്തം ആരാധകർക്ക് മുന്നിൽ വലിയ വിജയം സ്വന്തമാക്കാൻ ചെമ്പടക്കായി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബോൺമൗത്ത് സമനിലയിൽ കുരുക്കി. ഇരുടീമുകളും ഓരോ ഗോൾവീതം നേടി. സെമന്യോസിലൂടെ ബോൺമൗത്താണ്(23)ആദ്യം വലകുലുക്കിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ യുണൈറ്റഡിനായി റാസ്മസ് ഹോയ്ലണ്ട്(90+6) സമനില ഗോൾ നേടി. 70ാം മിനിറ്റിൽ എവനിൽസന് ചുവപ്പ്കാർഡ് ലഭിച്ചതോടെ അവസാന സമയങ്ങളിൽ പത്തുപേരുമായാണ് ബോൺമൗത്ത് പൊരുതിയത്.