തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ. പരസ്യപ്രചാരണം അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥികളും മുന്നണികളും അവസാനവട്ട വോട്ടും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ചിട്ടയോടെയും സമയബന്ധിതമായും പ്രചാരണം ആരംഭിക്കാന്‍ കഴിഞ്ഞ ഇടതുമുന്നണി ആത്മവിശ്വാസത്തോടുകൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 88,26,620 പേർ ചൊവ്വാഴ്‌ച പോളിങ് ബൂത്തിലെത്തും. 41,58,341 പുരുഷന്മാരും 46,68,209 സ്‌ത്രീകളും 70 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. ഏറ്റവുമധികം വോട്ടർമാർ തിരുവനന്തപുരം ജില്ലയിലാണ്– 28,38,077. കുറവ് ഇടുക്കിയിൽ– 9,04,643.
24,584 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. അഞ്ചു ജില്ലയിലായി 11,225 പോളിങ് സ്‌റ്റേഷൻ സജ്ജമാക്കി (ഗ്രാമം– -9528, നഗരം–- 1697). 56,122 ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശത്തിനും റാലിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
ആർപ്പുവിളികളും ആവേശപ്രകടനവും എങ്ങുമുണ്ടായില്ല. നഗരം കേന്ദ്രീകരിച്ചുള്ള പ്രകടനത്തിനു പകരം മേഖലകളിൽ നിലയുറപ്പിച്ചുള്ള പ്രചാരണമാണ് അവസാന മണിക്കൂറിൽ മുന്നണികൾ നടത്തിയത്. പരസ്യപ്രചാരണം അവസാനിച്ചശേഷമുള്ള മണിക്കൂറുകളിൽ ഒരുവട്ടംകൂടി ഗൃഹസന്ദർശനം പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് വാർഡുകളിലെ സ്ഥാനാർഥികൾ. ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളും പരമാവധിയിടങ്ങളിൽ ഒരിക്കൽക്കൂടി വോട്ടഭ്യർഥനയുമായി എത്താനുള്ള ശ്രമത്തിലാണ്.