തിരുവനന്തപുരം : സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. ജില്ലാപഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു.
സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗൺസില൪ കെ കെ ശിവന്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറിൽ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എൽ ഡി എഫ് സ്ഥാനാ൪ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാ൪ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജിൽ വെച്ചാണ് വോട്ടെണ്ണൽ.
അ൦ഗബല൦ ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലു൦ ഭരണം നിലനിർത്താൻ എൽഡിഎഫിന് 14 ാം ഡിവിഷൻ വിജയിക്കണ൦. 27 അംഗ കൗൺസിലിൽ എൽഡിഎഫ് യുഡിഎഫ് അംഗബല൦ 13 വീതമാണ്. ഒരു കൗൺസിലറുടെ മരണവും, മറ്റൊരു കൗൺസില൪ സർക്കാർ ജോലി കിട്ടി രാജി വെക്കുകയും ചെയ്തതോടെയാണ് എൽ ഡി എഫ് അംഗബലം 15 ൽ നിന്ന് 13 ലെത്തിയത്.
ഡോ. അജേഷ് മനോഹറാണ് ഇടത് മുന്നണി സ്ഥാനാ൪ത്ഥി. അരുൺ കല്ലറയ്ക്കലാണ് യുഡിഎഫ് സ്ഥാനാ൪ത്ഥി. ജയിച്ചാൽ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. രാവിലെ പത്ത് മണിക്ക് നഗരസഭ കേന്ദ്രത്തിൽ വെച്ചാണ് വോട്ടെണ്ണൽ. രണ്ടിടത്തും ഉണ്ടായ ഉയർന്ന പോളിംഗ് അനുകൂലമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും . ആകെ 115 സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 75.06 ശതമാനം പോളിംഗ് രേഖപ്പെടുത്തി.