പളനി : പളനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണന വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി. കഴിഞ്ഞ19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ മുറി എടുത്തത്. മദ്യപാനത്തെ തുടർന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മിൽ മുറിയിൽ പ്രശ്നമുണ്ടായി. സ്ത്രീ ഇറങ്ങിപ്പോയി. ഭർത്താവ് പിന്നാലെ ഇറങ്ങിപ്പോയി. പിന്നീട് 25ാം തീയതിയാണ് ഇവർ തിരിച്ചെത്തുന്നത്. തുടർന്ന് ആധാർ കാർഡ് വാങ്ങി തിരികെ പോയി.
ഈ മാസം ആറാം തീയതി പോലീസെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയെന്നും ലോഡ്ജ് ഉടമ മുത്തു പറഞ്ഞു. തിരികെ എത്തുമ്പോൾ ഇവർ മുഷിഞ്ഞ വേഷത്തിലായിരുന്നുവെന്നും ഭക്ഷണത്തിനുള്ള പണം നൽകിയാണ് തിരിച്ചയച്ചതെന്നും മുത്തു പറയുന്നു. ഇക്കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കണമെന്നും മുത്തു ആവശ്യപ്പെട്ടു.
പളനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർത്താവ് പരാതി നൽകിയത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പോലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു.