കോഴിക്കോട് : മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ സമ്മതപത്രം നൽകി സിസ്റ്റർ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്‌മെന്റിൽ സിസ്റ്റർ സമ്മതപത്രം നൽകി. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേർ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം കൈവന്നത്. അങ്ങനെ മരണശേഷവും തനിക്ക് ജീവിക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. അവയവദാനത്തിന്റെ പ്രാധാന്യം ഓരോരുത്തരുടേയും ഓർപ്പിക്കുകയാണ് ഇതിലൂടെ തന്റെ ലക്ഷ്യമെന്നും ലൂസി കളപ്പുര പറഞ്ഞു.
നേരത്തെ മരണാനന്തരം ശരീരം പഠനത്തിന് നൽകാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തിന് സഭ അനുമതി നൽകിയിരുന്നില്ല. ഇത്തവണ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റർ കോഴിക്കോട് മെഡിക്കൽ കോളേജിൽ സമ്മതപത്രം കൈമാറിയത്. സഭാ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സിസ്റ്റർ ലൂസി കളപ്പുര ഈ വർഷമാണ് തന്റെ അധ്യാപകവൃത്തിയിൽ നിന്ന് വിരമിക്കുന്നത്.