ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കില്‍ പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഭാവിയില്‍ വിദ്യാലയ ക്യാമ്ബസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിച്ചിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു.
പതിനേഴുകാരിയായ വിദ്യാർഥിനിയെ ബുധൻ രാവിലെ ഹോസ്റ്റൽ പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വ രാത്രി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യചെയ്‌തതാണെന്ന് പോലീസ് പറഞ്ഞു. രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും സഹപാഠികൾ മോശമായി പെരുമാറിയെന്നുമുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ ഫീസ് അച്ഛനമ്മമാർക്ക് മടക്കിനൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയില്ല. ബന്ധുക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഞായറാഴ്‌ച നടന്ന റോഡുപരോധം സംഘർഷത്തിൽ കലാശിച്ചു. വിദ്യാർഥിനിയുടെ നാടായ കടലൂർ വെപ്പൂരിൽനിന്നടക്കം എത്തിയവർ സ്കൂൾ അടിച്ചുതകർത്തു. സ്‌കൂൾ ബസുകളും പോലീസ് ജീപ്പുകളുമടക്കം അമ്പതോളം വാഹനം കത്തിച്ചു.