തിരുവനന്തപുരം : കേരളത്തില്‍ ഇപ്പോൾ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിച്ചാല്‍ ശരാശരി നാലുമാസമെങ്കിലും വേണം ടെസ്റ്റിന് തീയതി ലഭിക്കാന്‍. ആദ്യം ലേണേഴ്‌സ് ടെസ്റ്റിന് സ്ലോട്ട് ലഭിക്കാന്‍ ഒരു മാസം. ലേണേഴ്‌സ് പാസായി 30 ദിവസത്തിനുശേഷം ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് നോക്കിയാല്‍ ലഭിക്കുക പിന്നെയും രണ്ടു മാസത്തെ വ്യത്യാസത്തിലാകും. ഉദാഹരണത്തിന് സെപ്റ്റംബറില്‍ അപേക്ഷിക്കുന്നയാള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഡിസംബറോ ജനുവരിയോ ആകണം. ഇത്രമാത്രമല്ല ടെസ്റ്റ് പാസായാല്‍ വെബ്‌സൈറ്റില്‍ ലൈസന്‍സ് വരും. പക്ഷേ പ്രിന്റുചെയ്ത കാര്‍ഡ് എന്ന് കിട്ടുമെന്ന് ആര്‍ക്കും ഉറപ്പ്പറയാനാവില്ല. തമിഴ്‌നാട്ടിലാണെങ്കിലോ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്‌സ് ടെസ്റ്റില്‍ പങ്കെടുക്കാൻ സാധിക്കും.
ലേണേഴ്‌സ് പാസായി 30 ദിവസം കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം. ടെസ്റ്റ് കഴിഞ്ഞാല്‍ അഞ്ചാമത്തെ പ്രവൃത്തിദിവസം പ്രിന്റുചെയ്ത ലൈസന്‍സ് കാര്‍ഡ് ലഭിക്കും. വേഗത്തില്‍ ലൈസന്‍സ് ആവശ്യമുള്ള മലയാളികള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നുണ്ട്. അവിടെയുള്ള പല ഡ്രൈവിങ് സ്‌കൂളുകളും കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. ഇവര്‍ തന്നെ ആധാറില്‍ താത്കാലികമായി തമിഴ്‌നാട് മേല്‍വിലാസം ചേര്‍ക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസന്‍സ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കിനല്‍കും. ചെലവ് നോക്കിയാലും രണ്ടിടത്തും ഏകദേശം തുല്യമായിരിക്കും.
കേരളത്തില്‍ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസന്‍സെടുക്കാന്‍ ക്ലാസ് ഉള്‍പ്പെടെ ഡ്രൈവിങ് സ്‌കൂളുകാര്‍ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മീഷൻ ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍നിന്നു ലൈസന്‍സ് നേടാം. ഡ്രൈവിങ് ടെസ്റ്റ് ദിവസംമാത്രം ചെന്നാല്‍ മതി. പോയിവരുന്ന ചെലവുകൂടി കണക്കാക്കിയാലും പെട്ടെന്ന് ലഭിക്കുമെന്നതിനാല്‍ നഷ്ടമില്ല. ടെസ്റ്റും ഇവിടെത്തേതുപോലെ കടുപ്പമല്ലെന്നത് വാസ്തവം. ആവശ്യമെങ്കില്‍ അപേക്ഷ നല്‍കി പിന്നീട് ലൈസന്‍സ് കേരള ആര്‍.ടി.ഒ.യിലേക്ക് മാറ്റാം. കേരളത്തില്‍ മേയ് മാസം ഡ്രൈവിങ് പരിഷ്‌കരണം വന്നതുമുതല്‍ ലൈസന്‍സ് ലഭിക്കാന്‍ വലിയ കാലതാമസമാണ്. ഒരു ഓഫീസില്‍ പ്രതിദിനം 40 ടെസ്റ്റുകള്‍ എന്ന രീതിയില്‍ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ടെസ്റ്റ് നടത്താന്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ള ഓഫീസുകളില്‍ 80 ടെസ്റ്റ് നടത്താം. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകര്‍ പോകുന്ന മുറയ്ക്കാണ് ലേണേഴ്‌സ് ഉള്‍പ്പെടെ പുതിയ സ്ലോട്ടുകള്‍ ഓപ്പണാകുന്നത്. ഒപ്പം കാര്‍ഡ് പ്രിന്റിങ് കരാര്‍ പ്രശ്‌നങ്ങള്‍കൂടി ആയതോടെ വിദേശത്ത് പോകേണ്ടവര്‍ക്കൊക്കെ വലിയ ബുദ്ധിമുട്ടായി. അങ്ങനെയും ഒട്ടേറെ ആളുകള്‍ ഇത്തരം സംസ്ഥാനങ്ങളില്‍നിന്ന് ലൈസന്‍സ് എടുക്കുന്നു.