മാലി: കുടിയേറ്റ നിയമത്തിൽ നയപരമായ മാറ്റങ്ങൾ വരുത്തി മാലദ്വീപ് സർക്കാർ. പുതിയ നിയമപ്രകാരം ഇസ്രായേൽ പാസ്പോർട്ട് ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കുണ്ടായിരിക്കും ഇത് സംബന്ധിച്ച നയപ്രഖ്യാപനം പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തി. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയുള്ള രാജ്യത്തിന്റെ നിലപാടിന്റെ ഭാഗമാണിതെന്ന് സർക്കാർ വ്യക്തമാക്കി. ഇസ്രായേൽ നടത്തുന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ‘ഇസ്രായേൽ തുടരുന്ന വംശഹത്യയോടുള്ള പ്രതിഷേധവും മറുപടിയുമാണിത്. ഫലസ്തീനെതിരായി തുടരുന്ന ഇസ്രായേലിന്റെ നടപടികളെ അപലപിക്കുന്നതിലും മാലദ്വീപ് ഉറച്ചുനിൽക്കുന്നു’ എന്ന് സർക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതെസമയം ഇരട്ടപൗരത്വമുള്ള ഇസ്രായേൽ പാസ്പോർട്ട് ഉടമകൾക്ക് രണ്ടാം പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കില്ല. 2024 ൽ മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഇസ്രായേലികൾ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇസ്രായേലി പാസ്പോർട്ട് ഉടമകൾ മാലദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. തുടർന്നാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചതും പാസായതും.