ഒഡിഷ : ഭർത്താവ് ഭാര്യയെയും ഭാര്യയുടെ അനിയത്തിയെയും കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചു. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം. വീട്ടിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയെ പോലീസ് പിടികൂടി. ഇയാളുടെ ഭാര്യ ഗായത്രി സേതി, സഹോദരി സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. എപ്രില്‍ 21നാണ് കൊലപാതകം നടന്നത്. പോലീസ് വീട് തുറന്നപ്പോൾ ഇരുവരുടെയും മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
2011ല്‍ ആയിരുന്നു ബിജയ്കേതന്റെയും ഗായത്രിയുടെയും വിവാഹം. സ്വകാര്യ ആശുപത്രിയിലെ നെഴ്സായ സരസ്വതി സഹോദരിയെയും ഭര്‍ത്താവിനെയും കാണാന്‍ ഇടക്കിടെ ഇവിടെയെത്താറുണ്ടായിരുന്നു. ബിജയ്കേതന്‍ ഭാര്യയേയും ഭാര്യയുടെ സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിക്കുകയായിരുന്നു. ഇതിന്ശേഷം വീടിന് പുറത്താണ് ഇയാൾ താമസിച്ചത്. കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കള്‍ പല തവണ ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇവര്‍ ബിജയ്കേതനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഫോണ്‍ എടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ പോലീസില്‍ വിവരം അറിയിച്ചത്.
ഇതിനിടെ വീട്ടില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ ചന്ദ്രശേഖപൂര്‍ പോലീസെത്തി പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. വീട്ടിൽ നിന്ന് കണ്ടെത്തിയ ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ഇരുവരും ചേര്‍ന്ന് തന്നെ ശല്യപ്പെടുത്തിയിരുന്നെന്നും സഹികെട്ടാണ് കൊലപാതകം ചെയ്തതെന്നുമാണ് പ്രതിയുടെ മൊഴി.